ജനീവ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊറോണ വ്യാപനം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിത്. രണ്ടാമതും രോഗവ്യാപനം മൂര്ധന്യാവസ്ഥയില് എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന പറഞ്ഞു.
നിലവില്‍ കൊറോണ മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന് പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് നിലവില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നതിനാല്‍ രോഗവ്യാപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാവില്ല. രോഗം വീണ്ടും മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാം. അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം. രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പ്രതിരോധ മരുന്ന് കണ്ടെത്തുകയും അതുപയോഗിച്ച് ജനങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ സാമൂഹ്യ അകലംപാലിക്കല്‍ അടക്കമുള്ള പ്രതിരോധ നടപടികളില്‍ ഇളവുവരുത്താനാവില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.
Discussion about this post