ഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. വിഷയത്തിൽ കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പിൻവലിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശമെന്നാണ് വിവരം.
അതേസമയം ലോക്ക് ഡൗൺ നീട്ടിയാലും നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സൂചന. പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി ഉണ്ടായിരിക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങൾക്ക് വിട്ടേക്കും. ജൂൺ 1 മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ജിം, ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ എന്നിവ സംസംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരവും സംസ്ഥാനങ്ങൾക്ക് വിട്ടു നൽകിയേക്കും. എന്നാൽ മാളുകളും സിനിമാശാലകളും അടുത്ത ഘട്ടത്തിലും തുറക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
അതേസമയം ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ സംബന്ധിച്ച ഒരു പൊതുമാര്‍ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഞ്ചാംഘട്ടത്തിലുണ്ടാവുകയെന്നും സൂചനയുണ്ട്.











