ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലവും സബ് സെക്ടര്‍ നോര്‍ത്തിലെ രണ്ട് പാതകളും ചൈനയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. ഇതിൽ അസൂയപൂണ്ടാണ് ചൈന അതിർത്തിയിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നാണ് വിവരം.
ദുബ്രുക്കിൽ നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചത് ചൈനയെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരുന്നതാണ്. ഇവിടെ ചൈനയുടെ റോഡ് നിര്‍മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മിച്ചത് ചൈനക്ക് കനത്ത തിരിച്ചടിയായിരുന്നു.
കൂടാതെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലം ഉദ്ഘാടനം ചെയ്തതും ചൈനയ്ക്ക് രസിച്ചിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണ് ഇവിടെ ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ ഏറെ നിരാശയോടെയാണ് ഈ നിർമ്മാണവും നോക്കിക്കാണുന്നത്. ലഡാക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണരേഖയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ പാത കടന്നു പോകുന്നത്.
ഗാൽവൻ നദീ തീരത്തും സമാനമായി ഇന്ത്യ റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് നേരിട്ട് അക്‌സായ് ചിനിലേക്കു കടക്കാന്‍ പറ്റുന്നത് സബ് സെക്ടര്‍ നോര്‍ത്ത് മേഖലയിലൂടെയാണ്. ഇവിടെയും ഇന്ത്യ രണ്ട് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഷയോക് നദിക്കു സമാന്തരമായി ദര്‍ബുക്കില്‍നിന്ന് മുര്‍ഖോയിലേക്കു നിര്‍മിച്ചിരിക്കുന്ന റോഡ് അതിനിര്‍ണായകമാണ്. പുതുതായി നിര്‍മിച്ച റോഡില്‍നിന്ന് നിയന്ത്രണരേഖയിലേക്കു ഇടറോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയുടെ കുതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു.
ഇന്ത്യ കൊറോണ പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മേയ് 5,6 തീയതികളില്‍ പാന്‍ഗോങ് തടാകത്തിനു സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നിരുന്നു. ഏത് സാഹചര്യവും നേരിടാൻ സന്നദ്ധമായി ഇന്ത്യൻ സൈന്യം മേഖലയിൽ മുൻപെങ്ങും ഇല്ലാത്ത വിധം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 1962ലെ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന ഉത്തമ ബോധ്യം ചൈനക്കും ഉള്ളതു കൊണ്ടാണ് പ്രകോപനങ്ങൾ അതിരുവിടാത്തതെന്നും വ്യക്തമാണ്.
Discussion about this post