ഒരു തിരക്കഥ മൂലം ജീവിതം തകര്‍ന്നുപോയ ഒരു എഴുത്തുകാരനുണ്ട് കോഴിക്കോട്ട്. പേര് സലാം പള്ളിത്തോട്ടം. കഥാകൃത്തും നാടകൃത്തുമായ സലാം, കെ പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് പിന്നീട് ‘ഉയരും ഞാന്‍ നാടകെ’ എന്ന മോഹന്‍ലാല്‍ ചിത്രമായത്. ഇതിൽ തിരക്കഥയുടെ ക്രെഡിറ്റ് വന്നത് പ്രശസ്ത നാടക കൃത്ത് പി എം താജിനും. ഈ ചതിയില്‍ തകര്‍ന്നുപോയ സലാം എഴുത്തിന്റെ ലോകത്തുനിന്ന് മാത്രമല്ല പൊതുരംഗത്തുനിന്നുതന്നെ എന്നെന്നേക്കുമായി മാറി നിൽക്കുകയായിരുന്നു.
ഇപ്പോൾ ഇത് വെളിപ്പെടുത്തി കഥ പുറത്തുകൊണ്ടുവന്നത് സാംസ്കാരിക പ്രവര്‍ത്തകനായ ബൈജു മേരിക്കുന്നാണ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഇതൊരു മനുഷ്യന്റെ കഥയാണ്, പേര് സലാം പള്ളിത്തോട്ടം, കഥാകാരനാണ്,നാടകക്കാരനാണ്, തിരക്കഥാകൃത്താണ്, കോഴിക്കോട്ടേക്ക് ചേക്കേറിയ സലാം ബീഡിതെറുപ്പ് തൊഴിലാളിയായി മൂഴിക്കലിലും, മായാനാടുമൊക്കെ ജീവിക്കുന്നകാലത്താണ് “തോരാമഴ” എന്ന റേഡിയോ നാടകത്തിലൂടെ തന്റെ സാംസ്കാരിക ജീവിതം അടയാളപ്പെടുത്തിയത്.
തിരക്കഥാകൃത്തിൽ നിന്നും തുടങ്ങാം നമുക്ക്, ആ കഥയ്ക്ക് ഒരു ചതിയുടെ കഥപറയാനുണ്ട്, കെ.പാനൂരിന്റെ “കേരളത്തിലെ ആഫ്രിക്ക” എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സലാം ഒരു സിനിമക്കുള്ള വലിയ സാധ്യത മനസ്സിൽ കൊണ്ടുനടക്കുന്നു, സുഹൃത്തുക്കളോട് പലരോടും തന്റെയീ ആശയം പങ്കുവക്കുന്നു, സിനിമയുടെ വലിയ ലോകം അപ്രാപ്യമായ സുഹൃത്തുക്കളിൽ പലരും വെള്ളിത്തിരയുടെ അല്ലെങ്കിൽ അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളുടെ കഥപറഞ്ഞു കൊടുക്കുന്നു,
എന്നിട്ടും സലാം ആ കഥയുമായി തന്നെ മുന്നോട്ടുപോകുന്നു,
Kalam Vellimad കുന്നിനെ പോലുള്ള അദ്ധേഹത്തിന്റെ കൂട്ടുകാർ കൊടുത്ത പിന്തുണയിൽ വീണ്ടും ആ സിനിമാ തിരക്കഥയിലേക്ക് അദ്ദേഹം വ്യാപൃതനാകുന്നു, ഒടുവിൽ പൂർത്തിയാക്കിയ തിരക്കഥയുമായി തന്റെ ചങാതിക്കൊപ്പം സിനിമാ നിർമാതാക്കൾക്ക് മുൻപിൽ തിരക്കഥ അവതരിപ്പിക്കുന്നു, ശക്തമായ പ്രമേയത്തെ അതിശക്തമായ തന്റെ തിരക്കഥയിലൂടെ ആവിഷ്കരിക്കാൻ സലാംപള്ളിത്തോട്ടത്തിനു സാധിച്ചിരിക്കുന്നു എന്ന് നിർമാതാക്കൾ പറയുന്നു.
മലയാളസിനിമയിലേക്കു കാമ്പുള്ള ഒരു സിനിമാ തിരക്കഥാകൃത്തു ഇതാ വന്നിരിക്കുന്നു എന്ന് സലാമിന്റെ പുറത്തു തട്ടി അഭിനന്ദിച്ചുകൊണ്ടവർ പറയുന്നു, രണ്ടാഴ്ചക്കകം മദ്രാസിലേക്ക് വരണമെന്നും, ബാക്കിചർച്ചകൾ മറ്റുകാര്യങ്ങൾ എല്ലാം അവിടെനിന്നുമെന്നും പറഞ്ഞു അവർ തിരക്കഥയേൽപ്പിച്ചു പിരിയുന്നു,
ആഹ്ലാദത്തോടെ ആ മനുഷ്യൻ തന്റെ കൂട്ടുകാരനായ കലാം വെള്ളിമാടുകുന്നിനെ ആശ്ലേഷിക്കുന്നു, ഒന്നാമത്തെ സീൻ ഇവിടെ പൂർത്തിയാകുന്നു.
സലാം അതിനോടകം തന്നെ നാലോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു, കുട്ടികളുടെ നാടകങ്ങൾ എഴുതിയിരുന്നു, ആനുകാലികങ്ങളിൽ എഴ്ത്തുക്കൾ മുടങ്ങാതെ വരാറുമുണ്ടായിരുന്നു,
സിനിമാക്കാർ പറഞ്ഞ രണ്ടാഴ്ച രണ്ടുയുഗം പോലെ ആ മനുഷ്യൻ തള്ളിനീക്കുന്നു, പക്ഷെ അവരുടെ ബന്ധപ്പെടലുകൾ കാണുന്നില്ല, സലാം ആധികയറി കൂട്ടുകാരെ ഒക്കെ വിളിക്കുന്നു, വിഷമിക്കാതിരിക്കു ശെരിയാകുമെന്നുള്ള പ്രതീക്ഷാനിർഭരമായ സുഹൃത്‌വചനങ്ങളിൽ അയാൾ അന്തിയുറങ്ങുന്നു. .
ഒരു പ്രഭാതത്തിൽ അയാളെ കാത്തുനിന്നത് ഒരു ദുരന്ത വാർത്തയായിരുന്നു,
ഒരു പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു സിനിമയുടെ പേര്
“ഉയരും ഞാൻ നാടാകെ” മോഹൻലാൽ അടക്കമുള്ള അഭിനേതാക്കൾ താൻ തിരക്കഥ കൈമാറിയ നിർമാണകമ്പനി, തലചുറ്റുന്നതുപോലെ തോന്നിത്തുടങ്ങിയ അല്ലെങ്കിൽ പാതിയടഞ്ഞ കാഴ്ചയിലായിരുന്നു സലാം ആ സിനിമയുടെ തിരക്കഥാകൃത്തിന്റെ പേര് വായിച്ചത് അത് മറ്റാരുമല്ലായിരുന്നു വിഖ്യാത നാടകക്കാരൻ “പി.എം.താജിന്റെ” പേരിൽ ആയിരുന്നു താൻ പേറ്റുനോവറിഞ്ഞു പെറ്റിട്ട ആ തിരക്കഥ വന്നിരിക്കുന്നത്, അന്ന് പാതിയടഞ്ഞുപോയ മനസ്സിന്റെ കല്പനകളിൽ നിന്നും സലാം ഇന്നും മോചിതനായിട്ടില്ല, തന്റെ സര്ഗാത്മകതകൾ മുഴുവൻ ആ ഒരൊറ്റ സംഭവത്തിൽ മുരടിച്ചു പോയതുപോലെ ആ മനുഷ്യൻ എഴുത്തിന്റെ ലോകത്തുനിന്നും, കൂട്ടുകാരുടെയും, നാട്ടുകാരുടെയും ലോകത്തുനിന്നും സ്വയം പിൻവാൻങ്ങുകയും നിശബ്ദമായ ആ ചതിക്കൊപ്പം ജീവിതം ഹോമിച്ചുതീർക്കുകയുമാണ്, സിനിമ നാടാകെ ഉയർന്നപ്പോൾ സലാം പാതാളത്തോളം താഴുകയായിരുന്നു.
ദുരിത കാലത്തു സലാമിനെ സഹായിച്ചവരെ എഴുതാതെ പോകുന്നത് ശെരിയല്ലലോ, സഖാവ്:ടി.വി.ബാലൻ, എ.പി.കുഞ്ഞാമു, കെ.എ.കൊടുങ്ങല്ലൂർ അങ്ങനെ കുറേപേർ. റേഡിയോ നാടകം മുൻകൂറായി പണം നൽകി എഴുതി വാങ്ങിക്കുമായിരുന്നു കെ.എ.കൊടുങ്ങല്ലൂർ.
സലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഒരു ഉന്മാദിയെപോലെ, ഏറ്റവും വൃത്തിഹീനമായ ഒരു ജീവിതസാഹചര്യത്തിൽ കോഴിക്കോട് അശോകപുരം സെന്റ് വിൻസെന്റ് കോളനിറോഡിലെ ഒരു കൊച്ചുവീട്ടിൽ ആരും കൂട്ടില്ലാതെ തനിച്ചു തനിച്ചു ജീവിക്കുന്നു,
ആരും കൂട്ടിനില്ലെന്നുപറയരുത് അദ്ദേഹം മനുഷ്യരേക്കാൾ ഇന്ന് സ്നേഹിക്കുന്നത് മൃഗങ്ങളെയാണ് , തന്റെ ചുറ്റിലും സ്നേഹത്തോടെ ഇരിക്കുന്ന കുറേപൂച്ചകളാണ് ഇന്ന് സലാമിന്റെ ചങ്ങാതിമാർ, അവർക്കുള്ള ഭക്ഷണം നൽകിയും അവരെ പരിചരിച്ചും, നമുക്കൊക്കെ തീർത്തും അന്യമായൊരുലോകത്തു സലാമുണ്ട്, ഒരു സിനിമാ ചതി ഏറ്റവും സർഗ്ഗധനനായ ഒരു മനുഷ്യനെ ജീവിതത്തിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു, നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണല്ലോ, പക്ഷെ സലാമിനെ കാണുമ്പൊൾ സലാമിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ മനുഷ്യൻ എന്ന പദത്തിൽ എത്രമാത്രം കുടിലതകൾ കൂടി ഒളിച്ചു വച്ചിരിക്കുന്നു എന്ന് മനസ്സിലാകും,
Sunil Ashokapuram അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥകണ്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു, അപ്പോഴാണ്
രണ്ടു കഥകൾ ഒന്ന് ഭാഷാപോഷിണിയിലേക്കും, മറ്റൊന്ന് വീരേന്ദ്രകുമാർ വശം മാതൃഭൂമിയിലേക്കും നൽകിയ കഥ അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടോ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല, സലാമിന്റെ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ അതുംകൂടി. .
എന്റെ മാധ്യമ സുഹൃത്തുക്കൾ ഇത് ശ്രദ്ധിക്കുമല്ലോ ഇങ്ങനെ ഒരാൾ നമുക്കിടയിലുണ്ട്.
Discussion about this post