ഡല്‍ഹി: ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യം ആയുധമെടുത്തില്ല എന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയില്‍ സൈനികരുടെ കയ്യില്‍ റൈഫിളുകളും തോക്കുകളും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) കടന്നുള്ള സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുമ്പോഴും, ചൈനിസ് (പിഎല്‍എ) സൈനികരെ നേരിടാനോ സംസാരിക്കാനോ മുന്നോട്ട് പോകുമ്പോഴും സൈനികര്‍ ആയുധങ്ങള്‍ മാറ്റിവെയ്ക്കുകയാണ് രീതി.
ഇന്ത്യന്‍ സൈനികര്‍ പിന്തുടരുന്ന ഈ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി), വര്‍ഷങ്ങളായി ചൈനയുമായി ഒപ്പുവെച്ച അതിര്‍ത്തി മാനേജുമെന്റ് കരാറുകളുടെ വ്യവസ്ഥയുടെ ഭാഗമായാണ് ഇത്തരത്തിലൊരു കീഴ് വഴക്കം. അതിനാല്‍ തന്നെ അത് ലംഘിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ തയ്യാറായില്ല. അതേസമയം ഗാല്‍വാനിലെ ചൈനയുടെ അതിക്രമം 1993, 1996, 2013 എന്നീ മൂന്ന് പ്രധാന ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. നാലു പതിറ്റാണ്ടിലേറെയായി എല്‍എസിയുടെ ഇരുവശത്തും ഒരു സൈനികന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നിരിക്കെ ഇപ്പോഴത്തെ അതിക്രമം വലിയ വിശ്വാസ വഞ്ചനയായാണ് വിലയിരുത്തപ്പെടുന്നത്.
1993 ലെ കരാര്‍ ചില കാര്യങ്ങള്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇരുവശത്തുനിന്നുമുള്ള സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മറികടന്നാല്‍ മറുവശത്ത് നിന്നുള്ള നിര്‍ദ്ദേശമുണ്ടായാല്‍ പ്രകോപനമുണ്ടാക്കാതെ അവര്‍ പെട്ടെന്ന് തന്നെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഭാഗത്തേക്ക് മടങ്ങണം.”. ഗാല്‍വാനിലോ പാങ്കോംഗ് ത്സോയിലോ ചൈന അത് പാലിച്ചില്ല. നേരെമറിച്ച്, ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സൈനികരെ മുഖാമുഖം നിന്ന് പോര്‍വിളിക്കുകയും ചെയ്തു. 1993 ലെ കരാര്‍ ലംഘിക്കപ്പെട്ടെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ചൈനയെ കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത് .
1993 ലെ കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇതാണ്
”ഇരുവശത്തുമുള്ള പ്രവര്‍ത്തനങ്ങളൊന്നും യഥാര്‍ത്ഥ നിയന്ത്രണത്തിന്റെ പരിധി ലംഘിക്കാന്‍ പാടില്ല . ഒരു വശത്തെ ഉദ്യോഗസ്ഥര്‍ നിയന്ത്രണ രേഖയെ മറികടന്നാല്‍, മറുവശത്ത് നിന്ന് അത് ശ്രദ്ധിയില്‍ പെടുത്തിയാല്‍ അവര്‍ ഉടന്‍ തന്നെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ സ്വന്തം ഭാഗത്തേക്ക് മടങ്ങണം. ആവശ്യമുള്ളപ്പോള്‍, യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ വിന്യാസത്തെക്കുറിച്ച് ഇരുപക്ഷവും സംയുക്തമായി ചര്‍ച്ച നടത്തി നിര്‍ണ്ണയിക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യണം.
മുഖാമുഖം പ്രകോപനമുണ്ടായാല്‍ പോലും ഇരുവശത്തുമുള്ള സൈനികര്‍ ആത്മനിയന്ത്രണം കൈവിടരുത്. തര്‍ക്കങ്ങള്‍ക്ക് നയതന്ത്ര മാര്‍ഗങ്ങളിലൂടെ അടിയന്തര പരിഹാരം കണ്ടെത്തണമെന്നും വ്യവസ്ഥയില്‍ നിര്‍ദ്ദേശിക്കുന്നു .
ഒന്നാം ദിനം മുതല്‍ ചൈനീസ് പക്ഷം സ്വയം സംയമനം പാലിച്ചിട്ടില്ല. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ മൂര്‍ച്ചയേറിയ ബാറ്റണുകളും വടികളുമായി ആക്രമിച്ചതോടെയാണ് സംഘര്‍ഷം വര്‍ദ്ധിച്ചത്. ഇന്ത്യന്‍ സൈനികര്‍ക്ക് ഉണ്ടായ പരിക്കുകളില്‍ നിന്ന് ചൈനീസ് ആക്രമണത്തിന്റെ സ്വഭാവം വ്യക്തമാണ്. ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുള്ള ചൈനയുടെ കരാറുകള്‍ ലംഘിച്ചുള്ള ആക്രമണമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
1996ലെ കരാര്‍ ഭേദഗതി ഇങ്ങനെയാണ്,
‘യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ വിന്യാസത്തിലോ മറ്റേതെങ്കിലും കാരണത്താലോ ഉള്ള വ്യത്യാസങ്ങള്‍ കാരണം ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ മുഖാമുഖം വന്നാല്‍, അവര്‍ ആത്മസംയമനം പാലിക്കുകയും ആക്രമണം ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും ചെയ്യണം. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും പിരിമുറുക്കം ഉണ്ടാകുന്നത് തടയുന്നതിനും നയതന്ത്ര ചര്‍ച്ചകള്‍ കൂടാതെ, ലഭ്യമായ മറ്റ് ചാനലുകള്‍ വഴി ഇരുപക്ഷവും അടിയന്തിര പരിഹാരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം .
”യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ 2 കിലോമീറ്ററിനുള്ളില്‍ ഇരുപക്ഷവും വെടിവയ്ക്കുകയോ സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ പാടില്ല”. ഇരുവശത്തുമുള്ള സൈനികര്‍ ഒരിക്കലും പരസ്പരം ആയുധങ്ങള്‍ പ്രയോഗിക്കുകയോ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്ന തമാശയില്‍ പോലും ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ല. ഇരുവശവും വെടിവയ്ക്കുകയോ, ജൈവ നശീകരണത്തിന് കാരണമാവുകയോ, അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുകയോ, സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ തോക്കുകളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിച്ച് വേട്ടയാടുകയോ ചെയ്യരുത്. അതേസമയം പരിശീലനത്തിന്റെയോ മറ്റും ഭാഗമായുള്ള വെടിവെപ്പ് നടത്താനോ, മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനോ ഈ വിലക്ക് ബാധകമല്ല.
1996 ലെ ഈ കരാര്‍ സൈനികാഭ്യാസത്തെക്കുറിച്ചുള്ള നിയമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒരു സൈനികാഭ്യാസത്തിലെ തന്ത്രപരമായ ദിശ മറുവശത്തേക്കാകാന്‍ പാടില്ല . ഇതിന്റെ ഭാഗമായി ചൈനീസ് പിഎല്‍എ ലഡാക്കിന് എതിര്‍വശത്താണ് വേനല്‍ക്കാല പരിശീലനങ്ങള്‍ നടത്തുന്നത്.
ഇന്ത്യാ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ സമീപത്തായി ഒന്നിലധികം ഡിവിഷനുകള്‍ (ഏകദേശം 1 5,000 സൈനികര്‍) ഉള്‍പ്പെടുന്ന വലിയ തോതിലുള്ള സൈനികാഭ്യാസം ഇരുപക്ഷവും ഒഴിവാക്കണം. എന്നിരുന്നാലും, അത്തരം അഭ്യാസങ്ങള്‍ നടത്തണമെങ്കില്‍ തന്ത്രപരമായ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന ശക്തിയുടെ ദിശ മറുവശത്തേക്കായിരിക്കില്ലെന്നാണ് വ്യവസ്ഥയില്‍ വ്യക്തമാക്കുന്നത്.
2013 ലെ പ്രതിരോധ സഹകരണ കരാര്‍
അതിര്‍ത്തി സംഗരക്ഷണം സംബന്ധിച്ച ഏറ്റവും പുതിയ ഉടമ്പടി 2013 ലെ ഇന്ത്യാ-ചൈന അതിര്‍ത്തി പ്രതിരോധ സഹകരണ കരാറായിരുന്നു, അതില്‍ നിയന്ത്രണ രേഖ സംബന്ധിച്ച് വ്യക്തതയില്ലാത്ത പ്രദേശങ്ങളില്‍ ”പട്രോളിംഗ് തുടരാനോ, വാല്‍ പട്രോളിംഗ് നടത്താനോ അനുവദിക്കില്ലെന്നും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഗാല്‍വാനില്‍ ചൈനീസ് സൈന്യം നടത്തിയ് അതിക്രമം ഈ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന സംശയം ഉറപ്പിക്കുന്നതാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചൈനീസ് സൈന്യം നടത്തുന്ന കുതന്ത്രങ്ങള്‍ ഇന്ത്യന്‍ പക്ഷത്തെ ആശങ്കാകുലരാക്കിയിരുന്നു. നിയന്ത്രണ രേഖയെക്കുറിച്ച് പൊതുവായ ധാരണയില്ലാത്ത പ്രദേശങ്ങളില്‍ മറുവശത്ത് പെട്രോളിംഗ് നടത്തുകയോ വാല്‍ പട്രോളിംഗ് നടത്തുകയോ ചെയ്യില്ലെന്ന വ്യവസ്ഥ നിലനില്‍ക്കെ ചൈന ഇത് ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ്. 2013 ല്‍ രണ്ട് സൈനിക ആസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു ഹോട്ട്‌ലൈന്‍ സ്ഥാപിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ ചൈനയുടെ ഇന്ത്യക്കെതിരായ അതിക്രമം വലിയ വിമര്‍ശനത്തിന് വഴി വച്ചിട്ടുണ്ട്. കരാറുകള്‍ ലംഘിച്ച് ചതിയിലൂടെ സൈനികരെ ആക്രമിച്ച് ചൈന സംഘര്‍ഷത്തിന് തുടക്കമിട്ടത് മറ്റ് ചില ലക്ഷ്യങ്ങള്‍ വച്ചാണെന്ന സംശയവും ഉയരുന്നുണ്ട്. അതേ സമയം കയ്യേറ്റമുണ്ടായാല്‍ ചൈന വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ സേന നല്‍കി കഴിഞ്ഞു. ഇന്ത്യ കയ്യും കെട്ടി നോക്കി നില്‍ക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ താക്കിത് കൂടി വന്നതോടെ ചൈന പ്രതിരോധത്തിലായി. ഇതാദ്യമായാണ് ഒറു ഇന്ത്യന്‍ ഭരണാധികാരം ചൈനയ്‌ക്കെതിരെ പരസ്യമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ഇത് ചൈനയ്ക്ക് നല്‍കുന്നത്. അമേരിക്കന്‍ വ്യാപാര ഉപരോധം നേരിടുന്ന ചൈനയ്ക്ക് ഇന്ത്യയെ പിണക്കുന്നത് വലിയ തിരിച്ചടിയ്ക്ക് കാരണമാകുമെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post