ഡൽഹി: തങ്ങളെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ സുപ്രീം കോടതിയെ സമീപിച്ചു. വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് 34 വിദേശ പൗരന്മാർ കോടതിയെ സമീപിച്ചത്.
നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുൻപാണ് തങ്ങൾ ഇന്ത്യയിൽ എത്തിയത്. തങ്ങൾ ഗുരുതരമായ ഒരു കുറ്റകൃത്യങ്ങളിലും എർപ്പെട്ടിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ വിസ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി എല്ലാവർക്കും പ്രത്യേകം ഉത്തരവുകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതിന് മുൻപ് 227 വിദേശികൾ നാട്ടിലേക്ക് കടന്ന സംഭവം കേന്ദ്രം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പൗരന്മാർ വിസാ ചട്ടങ്ങൾ പരസ്യമായി ലംഘിച്ചിരിക്കുന്നതായും ദേശീയ ദുരന്ത പ്രതിരോധ നിയമത്തിന്റെയും പകർച്ചവ്യാധി പ്രതിരോധ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് നടന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
വിസ നൽകുന്നത് പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ പെടുന്നതാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേന്ദ്രസർക്കാരിന്റെ വാദഗതികൾ അംഗീകരിച്ച കോടതി സർക്കാരിന്റെ അധികാരത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.
Discussion about this post