ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യൻ സേന. പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള സേനയുടെ നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി.
12 സുഖോയ് 30 യുദ്ധവിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളും വാങ്ങാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിലെ 21 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കും. 18148 കോടി രൂപ ഇതിനായി ചെലവഴിക്കും.
വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി 248 മിസൈലുകള്‍ വാങ്ങും. ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസിപ്പിക്കും. ആകെ 38,900 കോടിയുടെ പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. പ്രതിരോധന മന്ത്രാലയത്തിലെ ആയുധ സംഭരണത്തിനുള്ള സമിതിയാണ് ഇടപാടുകള്‍ക്ക് അന്തിമ അനുമതി നല്‍കിയത്.
അതേസമയം അതിർത്തിയിലെ ചൈനയുമായുള്ള പ്രശ്നങ്ങളും പാകിസ്ഥാൻ നടത്തുന്ന അനാവശ്യ പ്രകോപനങ്ങളും ശക്തമായി നേരിടാൻ സേന സന്നദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ നീക്കം നടത്തുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീത് നൽകിയിരുന്നു.
Discussion about this post