ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നാല് അധിക ഡിവിഷനുകളിലായാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം. നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് ഇന്ത്യ സേനാ വിന്യാസം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏതുതരം കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് സേനാവിന്യാസത്തിന്റെ ലക്ഷ്യം. ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾക്ക്
ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്.
ചൈന അതിർത്തിയിൽ സേനാവിന്യാസം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും സമാനമായ രീതിയിൽ സൈനിക നീക്കം ശക്തിപ്പെടുത്തിയത്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഗാൽവനിൽ നിന്ന് പിന്മാറാൻ ചൈന സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്തു നിന്നും പിന്മാറ്റം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്.
പ്രധാനമത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ നീക്കങ്ങളെ കരുതലോടെയാണ് ചൈന നോക്കിക്കാണുന്നത്.
Discussion about this post