ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ. ഇസ്രോയുടെ മാർസ് ഓർബിറ്റൽ മിഷനിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ഫോബോസിന്റെ ചിത്രം മംഗൾയാൻ പകർത്തിയത്.
2014 സെപ്റ്റംബർ 24 മുതൽ ചൊവ്വയെ പ്രദക്ഷിണം വയ്ക്കുന്ന മംഗൾയാൻ പേടകത്തിന് വെറും മൂന്നുവർഷത്തെ ആയുസ്സ് മാത്രമാണ് ഐ എസ് ആർ ഓ കണക്കുകൂട്ടിയിരുന്നതെങ്കിലും ആറു കൊല്ലത്തിനു ശേഷവും മംഗൾയാൻ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
ഫോബോസ് എന്നത് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. 1548.3 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉപഗ്രഹത്തിന് ഇതിൽ നടക്കുന്ന നിരന്തരമായ പൊട്ടിത്തെറിയുടേയും ഉൽക്കാപതനത്തിന്റേയും കാരണമായി ക്രമരഹിതമായ രൂപമാണുള്ളത്. ഇതിലെ ഉൽക്കാപതനം കൊണ്ടുണ്ടായ വലിയ ഗർത്തങ്ങൾ മംഗൾയാൻ എടുത്ത ചിത്രത്തിൽ വ്യക്തമായി കാണാനാകും.ഉൽക്കാശിലകൾക്ക് സമാനമായ ധാതുക്കളാൽ നിർമ്മിതമാണ് ഈ ഉപഗ്രഹം എന്നാണ് കരുതപ്പെടുന്നത്.
ചൊവാഗ്രഹത്തിന്റെ പ്രതലത്തെപ്പറ്റിയും അവിടുത്തെ ധാതുക്കളുടെ ഘടനയെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും പഠിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് 2013 നവംബർ അഞ്ചാം തീയതി മംഗൾയാൻ പദ്ധതി വിക്ഷേപണം നടത്തിയത്. ഒൻപത് മാസം കൊണ്ട് ചൊവ്വയുടേ ഭ്രമണപഥത്തിലെത്തിയ പേടകം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നത് അത്ഭുതകരമാണ്. ചൊവ്വയെപ്പറ്റി മാത്രമല്ല ചൊവ്വയുടെ ഉപഗ്രഹങ്ങളെപ്പറ്റിയും പഠിക്കാൻ ഇന്നും മംഗൾയാൻ വഴി സാധിക്കുന്നു.
Discussion about this post