തിരുവനന്തപുരം: : സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം.ശിവശങ്കറിനെ സംസ്ഥാന ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റിയത്.
നേരത്തെ, മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നുവെങ്കിലും ഐ ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ ശിവശങ്കറിനെ അനുവദിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധി അപേക്ഷ നല്‍കിയിരുന്നു. ദീര്‍ഘകാലത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപിയും കോൺഗ്രസുമടക്കം ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതില്‍ ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇക്കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post