സതാംപ്ടൺ: കൊവിഡ് ഇടവേളക്ക് ശേഷമുള്ള ക്രിക്കറ്റ് സീസണ് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ന് സതാംപ്ടണിൽ അരങ്ങുണരുന്നത്. മത്സരം വൈകീട്ട് 3.30 മുതല്‍ സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്.
പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകള്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടക്കും. മാര്‍ച്ച് രണ്ടിന് ശേഷം ആദ്യമായാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണിത്.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പരിഷ്കാരങ്ങളോടെയാണ് മത്സരങ്ങൾ നടക്കുക. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ല. കൈകൊടുക്കലും കെട്ടിപ്പിടിത്തവും അനുവദിക്കില്ല. ആതിഥേയരാജ്യത്തെ രണ്ട് അമ്പയര്‍മാരാകും കളി നിയന്ത്രിക്കുക. പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ല. സുരക്ഷ മുന്‍നിര്‍ത്തി ബയോ സെക്യൂര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാണിപ്പോള്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബെൻ സ്റ്റോക്സാണ് ഇംഗ്ലീഷ് നായകൻ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചില്‍ ജയിച്ച ഇംഗ്ലണ്ട് 146 പോയന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍. വെസ്റ്റിന്‍ഡീസ് കളിച്ച രണ്ട് ടെസ്റ്റുകളും തോറ്റ് എട്ടാം സ്ഥാനത്തും. 360 പോയന്റുമായി ഇന്ത്യയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.
Discussion about this post