കൊച്ചി; സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയും, സരിത്തും കള്ള കടത്ത് നടത്തിയതായി സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. സന്ദീപും ,സ്വപ്‌നയും, സരിത്തും കള്ളക്കടത്തില്‍ പങ്കാളികളാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല എന്ന ശക്തമായ വാദമാണ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ചത്.
എന്‍ഐഎ ആക്ടിലെ സെക്ഷന്‍ 16,17 ,18 ഉള്‍പ്പെടുത്തി കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെന്നും എന്‍ഐഐ അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കേസിന്റെ കൃത്യമായ വിവരങ്ങള്‍ അറിയണമെങ്കില്‍ സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വപ്‌ന മറ്റുകേസുകളിലും പ്രതിയാണ് .ഇതിനാൽ ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
എന്‍ഐഎ കേസ് എടുത്തത് ഇന്നലെയാണ് അറിഞ്ഞത്. അതുകൊണ്ട് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു സ്വപ്‌നയുടെ വാദം. എഫ്‌ഐആറിന്റെ കോപ്പി നല്‍കണമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു .കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേന്ദ്ര ഏജന്‍സികള്‍ക്കായി കെ. രാംകുമാര്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ആണ് ഉത്തരവിറക്കിയത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്.
Discussion about this post