കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഓഫീസുമായി കേസിലെ പ്രതി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത് ഇങ്ങോട്ട് വിളിച്ചതിനേക്കാല്‍ കൂടുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് അങ്ങോട്ട് വിളിച്ചത്. ഇതെല്ലാം സാധാരണ സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി രാഷ്ട്രീയ മര്യാദ കാണിക്കണം. ജനങ്ങളോട് ഉത്തരം പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയ സാദാചാരവും മര്യാദയും പുരപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. രാജിവെച്ച് മര്യാദ കാണിക്കണം. കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോൺ രേഖകളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ ടി ജലീലിനെതിരെയും കെ സുരേന്ദ്രൻ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പ് സ്വപ്‌നെയെ ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അങ്ങനെയാവുമ്പോള്‍ യു.എ.ഇ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാദമുഖങ്ങള്‍ ആശയക്കുഴം ഉണ്ടാക്കുന്നുണ്ട്. അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാര്‍ അദ്ദേഹത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. കെ.ടി ജലീല്‍ നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയും. അപ്പോൾ ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ അത്ര ലാഘവത്തോടെ വിട്ടുകളയാന്‍ കഴിയുന്നതല്ല പുതിയ സംഭവ വികാസങ്ങളെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇത്രയും ദിവസം സ്വപ്‌നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും കെ ടി ജലീൽ എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സംശയം ദൂരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്ത് വിടണം. അതിന് ജലീല്‍ തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു.
വരും ദിവസങ്ങളില്‍ ബി.ജെ.പിയും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post