തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല പറഞ്ഞു.
ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞു. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജാണെന്നും ചെന്നിത്തല ആരോപിച്ചു.
നാല് വർഷമായി ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ രണ്ട് വർഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ഒന്നും അറിയില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സർക്കാരിന് ഒരിക്കലും പ്രതിച്ഛായയുണ്ടായിരുന്നില്ല. പിആർ വർക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. പിന്നെങ്ങനെ ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Discussion about this post