കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ വിദേശത്തുള്ള മൂവാറ്റുപുഴ സ്വദേശി റബിൻസ് അബൂബക്കറിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്. വിദേശത്തുനിന്നുള്ള കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിൻസ് എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ആനിക്കാട് ബ്രദേഴ്സ് എന്നപേരിൽ നേരത്തെ പലതവണ കള്ളക്കടത്തു നടത്തിയിട്ടുള്ള ഇയാൾക്ക് തിരുവനന്തപുരം സ്വർണ്ണക്കടത്തിലും നിർണ്ണായക പങ്കെണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസൽ ഫരീദിന്റെ പേരിൽ പലപ്പോഴും പാഴ്സൽ അയച്ചിരുന്നത് യുഎഇയിലുള്ള റബിൻസാണെന്ന് പിടിയിലായ ജലാൽ മുഹമ്മദ് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ യുഎഇയിൽ പിടിയിലായ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്നതിനും കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ദുബായിൽ ഹവാല ഇടപാടുകളുള്ള റബിൻസ് ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി മുഖ്യകണ്ണിയായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം കടത്തിയതായി കസ്റ്റംസ് കേടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ നേരത്തെ പിടിയിലായ സ്വപ്നയും സന്ദീപും സരിത്തും ഫൈസലിനെയും റബിൻസിനെയും കുറിച്ച് മൊഴി നൽകിയിരുന്നു.
Discussion about this post