ഡൽഹി: ഡൽഹി കലാപത്തിലെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞ് ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈൻ. കലാപത്തിൽ ആക്രമണങ്ങൾക്ക് താൻ പ്രേരണ നൽകിയതായി താഹിർ ഹുസൈൻ ഡൽഹി പൊലീസിനോട് സമ്മതിച്ചു. ജെ എൻ യു നേതാവ് ഉമർ ഖാലിദുമായി ഷഹീൻ ബാഗിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായും ഇയാൾ വെളിപ്പെടുത്തി.
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയായ താഹിർ ഹുസൈനായിരുന്നു കലാപത്തിനിടെ അക്രമികൾക്ക് ചില്ലുകുപ്പികള്‍, പെട്രോള്‍, ആസിഡ്, കല്ലുകള്‍ തുടങ്ങിയവ എത്തിച്ചു നൽകിയത്. പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്നവരെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാളും സംഘവും കലാപം ആസൂത്രണം ചെയ്തതെന്നും ഡൽഹി പൊലീസ് പറഞ്ഞു. കലാപം പടർന്ന ഫെബ്രുവരി 24-ന് തന്റെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ താഹിർ ഹുസൈൻ ഉച്ചയ്ക്ക് 1.30-ഓടെ തന്റെ ആളുകളെ വിളിച്ചുകൂട്ടി പെട്രോള്‍ ബോംബുകളും ആസിഡും കല്ലുകളുമൊക്കെ പ്രയോഗിക്കാന്‍ തുടങ്ങുകയായിരുന്നു.
ഖാലിദ് സെയ്ഫി, ഇസ്രത് ജഹാൻ എന്നിവരുടെ കലാപത്തിലെ പങ്കും താഹിർ ഹുസൈൻ ഡൽഹി പൊലീസിനോട് വെളിപ്പെടുത്തി. ഖാലിദ് സെയ്ഫി എന്നയാളാണ് അക്രമങ്ങൾ സംഘടിപ്പിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയത്. ആദ്യം ഖാലിദ് സെയ്ഫിയും ഇസ്രത് ജഹാനും ചേര്‍ന്ന് ഷഹീന്‍ബാഗില്‍ ധര്‍ണ ആരംഭിച്ചു. തുടർന്ന് ഫെബ്രുവരി നാലിന് അബു ഫൈസല്‍ എന്‍ക്ലേവില്‍ വെച്ച് ഖാലിദ് സെയ്ഫിയുമായി കൂടിക്കാഴ്ച നടത്തുകയും കലാപം ആസൂത്രണം ചെയ്യുകയും ആയിരുന്നെന്ന് താഹിർ ഹുസൈൻ സമ്മതിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി.
Discussion about this post