പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന ‘കുറുപ്പ്’ എന്ന സിനിമക്കെതിരെ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കുടുംബം രംഗത്ത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും മകന്‍ ജിതിനും ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടിസ് അയച്ചത്. സിനിമയുടെ നിര്‍മ്മാതാവും ദുൽഖർ സൽമാൻ തന്നെയാണ്.
കുറുപ്പ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
പുറത്തിറങ്ങിയ കുറുപ്പിന്റെ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കുന്ന വിവരണം ദുല്‍ഖറിന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു എന്നും വക്കീല്‍ നോട്ടിസില്‍ ചാക്കോയുടെ കുടുംബം ആരോപിക്കുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. സുകുമാര കുറുപ്പിന്റെ റോളില്‍ ദുല്‍ഖർ ആണെത്തുന്നതും. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പെരുന്നാള്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് മൂലം റിലീസ് നീട്ടുകയായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
എട്ട് ലക്ഷം ഇന്‍ഷുറന്‍സ് പണമായി ലഭിക്കാന്‍ താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ 1984-ല്‍ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തി ശവശരീരം ചുട്ടുകരിച്ചെന്നായിരുന്നു കേസ്.
Discussion about this post