തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി മാത്രമല്ല ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര ബാഗേജ് വഴി സ്വപ്ന സുരേഷും സംഘവും പാഴ്സലുകൾ എത്തിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2018 മുതൽ ഈ വഴി പാഴ്സലുകൾ എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്സലുകൾ തുടർന്ന് റോഡ് മാർഗം കേരളത്തിലെത്തിച്ചുവെന്നും ഇതിൽ സ്വർണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വർണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവൻ കണ്ണികളുള്ള സ്വർണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകർക്കു ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിന്റെ പരിധിയിൽ ഹൈദരാബാദും ബെംഗളൂരും ഉൾപ്പെടും. കോൺസുലേറ്റ് നിർമാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദിൽ ആദ്യം പാഴ്സലുകളെത്തിച്ചതെങ്കിൽ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവിൽ വേറെയും പാഴ്സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു.
ബെംഗളൂരുവിൽ 2018 മുതൽ സ്വപ്ന രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചിരുന്നുവെന്നാണു കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നു റോഡ് മാർഗം എത്തിച്ച പാഴ്സൽ തിരുവനന്തപുരത്തും മലപ്പുറത്തും ചില കേന്ദ്രങ്ങളിലേക്കു കൊണ്ടുവന്നു.
കോഴിക്കോട്ടു നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എൻഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങൾ തിരിച്ചെടുത്തതിൽ നിന്നു നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ചില സംഘങ്ങളിൽ നിന്നു സ്വപ്ന ഡോളർ വാങ്ങിയിരുന്നു. ഇവരെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണു എൻഐഎ
അതേസമയം തിരുവനന്തപുരത്ത് പൂവാർ കോ–ഓപ്പറേറ്റീവ് ബാങ്കിൽ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാൻ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിർദേശം നൽകി. പ്രതി പി.എസ്. സരിത്തിന് ഇവിടെ 1.96 ലക്ഷം രൂപ നിക്ഷേപമുണ്ട്. സരിത് ഇതിൽ നിന്ന് 1 ലക്ഷം വായ്പയുമെടുത്തിട്ടുണ്ട്.
സ്വപ്ന 2019 ഫെബ്രുവരിയിലാണ് ഇവിടെ അക്കൗണ്ടെടുത്തത്. അന്നുമുതൽ പലപ്പോഴായി പണം നിക്ഷേപിച്ചു. 2020 ഫെബ്രുവരിയിലാണ് ഒടുവിൽ 7.5 ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിച്ചത്.
Discussion about this post