ഡൽഹി: 74-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിക്കുന്ന ആ സൈനിക ഉദ്യോഗസ്ഥയെ തിരയുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യൻ ആർമിയുടെ 505 ബേസ് വർക്ക് ഷോപ്പിലെ ഇഎംഇ (ഇലക്ട്രോണിക്, മെക്കാനിക്കൽ എഞ്ചിനീയർ) ഉദ്യോഗസ്ഥയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ താരമായിരിക്കുന്ന മേജർ ശ്വേത പാണ്ഡെ.
ജൂണിൽ റഷ്യയിൽ നടന്ന വിക്ടറി ഡേ പരേഡിൽ ദേശീയ പതാകയുമായി ഇന്ത്യൻ സേനയുടെ മൂന്ന് വിഭാഗങ്ങളെ നയിച്ച ആദ്യത്തെ ഇന്ത്യൻ വനിതാ സൈനിക ഓഫീസർ എന്ന ബഹുമതിയും മേജർ ശ്വേത പാണ്ഡെ നേടിയിട്ടുണ്ട് . 2012ലാണ് സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറായി മേജർ പാണ്ഡെ നിയമിതയായത്. ചെന്നൈയിലെ ഓഫീസർ ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് സൈനിക പരിശീലനം പൂർത്തിയാക്കിയത്.
അക്കാദമിയിലെ പരിശീലനത്തിനിടയിൽ ശ്വേത പാണ്ഡെ ഗർവാൾ റൈഫിളിലും മെഡൽ നേടിയിട്ടുണ്ട്. കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ സ്പെഷ്യലിസ്റ്റാണ് മേജർ ശ്വേത പാണ്ഡെ. പൂനെയിലെ കോളേജ് ഓഫ് മിലിട്ടറിയിൽ നിന്ന് സിബിആർഎന്റെ അടിസ്ഥാന, സ്റ്റാഫ് കോഴ്‌സ് പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിലും ബിരുദധാരിയാണ് മേജർ പാണ്ഡെ. ഇതിനൊപ്പം റഡാർ ഏരിയയിലും അഡ്വാൻസ്ഡ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്.
ഉത്തർ പ്രദേശിൽ ഫിനാൻസ് അഡീഷണൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന രാജ് രത്തൻ പാണ്ഡെയാണ് മേജർ ശ്വേതയുടെ പിതാവ്. അമ്മ അമിത പാണ്ഡെ ഹിന്ദി പ്രൊഫസർ ആണ്.
Discussion about this post