മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എം എസ് ധോനിക്കൊപ്പം സഹതാരവും സുഹൃത്തുമായ സുരേഷ് റെയനയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
മഹാരഥന്മാർ അരങ്ങുവാണ ഇന്ത്യൻ ക്രിക്കറ്റ് വിഹായസ്സിൽ ഒരു പറ്റം ചെറുപ്പക്കാരുമായി 2007ൽ ദക്ഷിണാഫ്രിക്കയിലേക്ക് പ്രഥമ ട്വെന്റി 20 ലോകകപ്പിന് ഇന്ത്യൻ ടീം പുറപ്പെടുമ്പോൾ അവകാശവാദങ്ങളോ പ്രതീക്ഷകളോ ഒന്നും ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് മാത്രം വെസ്റ്റ് ഇൻഡീസിൽ വെച്ചു നടന്ന ഏകദിന ലോകകപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് ‘ഫാബുലസ് ഫോർ‘ എന്ന ഇതിഹാസ നിരയെക്കൂടാതെ അടുത്ത ലോകകപ്പിനായി ഇന്ത്യ പുറപ്പെട്ടത്. ഇതിഹാസ സമാനമായ കുതിപ്പ് നടത്തി, ബദ്ധവൈരികളായ പാകിസ്ഥാനെ ഫൈനലിൽ തറപറ്റിച്ച് കപ്പുമായി ഇന്ത്യൻ ടീം മടങ്ങിയപ്പോൾ അത് പുതുയുഗപ്പിറവിയായി. ക്രിക്കറ്റിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതിയ ഐപിഎൽ എന്ന ബ്രഹ്മാണ്ഡ ആശയത്തിന് വഴിമരുന്നിടാൻ ഇന്ത്യയുടെ ആ കിരീട നേട്ടം സഹായകമായപ്പോൾ മുടി നീട്ടി വളർത്തിയ സുസ്മേരവദനനായ ആ ചെറുപ്പക്കാരൻ ചെന്നൈ സൂപ്പർ കിംഗ്സിനും പിന്നീട് ഇന്ത്യൻ ക്രിക്കറ്റിനും ‘തല‘ ആയി മാറി.
ക്രിക്കറ്റിലെ ദൈവത്തിനായി 2011ലെ ഏകദിന ലോകകപ്പും ക്രിക്കറ്റിന്റെ തറവാട്ടിൽ കളിയുടെ തലതൊട്ടപ്പന്മാരെ കാഴ്ചക്കാരാക്കി 2013ലെ ഐ സി സി ചാമ്പ്യൻസ് ട്രോഫിയും ‘തല‘യിലേറി ഇന്ത്യയിലെത്തി. ഐസിസിയുടെ മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളും ഏറ്റുവാങ്ങി ധോനി ചരിത്രം കുറിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്ന് തവണ കിരീടം നേടി.
ധോനിയുടെ അന്താരാഷ്ട്ര കരിയറിലൂടെ ഒരെത്തിനോട്ടം
2004 ഡിസംബർ : ധോണി ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.
ഒക്ടോബർ 2005: പാകിസ്ഥാനെതിരെ 145 പന്തിൽ 183 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
2005 ഡിസംബർ: ശ്രീലങ്കയ്‌ക്കെതിരെ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
2007: രാഹുൽ ദ്രാവിഡിൽ നിന്ന് ധോണി ഏകദിന ക്രിക്കറ്റിന്റെ നായകസ്ഥാനം ഏറ്റെടുത്തു.
സെപ്റ്റംബർ 2007:ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസെടുത്ത ആദം ഗിൽക്രിസ്റ്റിന്റെ അന്താരാഷ്ട്ര റെക്കോർഡിനെ ധോണി സമമാക്കി. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി 20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായി. ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി.
ഓഗസ്റ്റ് 2008: ശ്രീലങ്കയിൽ നടന്ന ഉഭയകക്ഷി പരമ്പരയിൽ ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഓഗസ്റ്റ് 2008: ധോണിക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ്.
നവംബർ 2008: ധോണി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി. നാഗ്പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ അനിൽ കുംബ്ലെയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു.
ഡിസംബർ 2008: ഐസിസി വർഷത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ധോണി.
മാർച്ച് 2009: ധോണിയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡിൽ നടന്ന ഏകദിന പരമ്പര ഇന്ത്യ നേടി.
ഏപ്രിൽ 2009: ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ ധോണിക്ക് ലഭിച്ചു.
ഡിസംബർ 2009: തുടർച്ചയായി രണ്ടുതവണ ഐസിസി മികച്ച ഏകദിന ക്രിക്കറ്റർ അവാർഡ് നേടിയ ആദ്യ കളിക്കാരനായി ധോണി.
മെയ് 2010: ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ നേടി.
ഏപ്രിൽ 2011: ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ ധോണി 91 പന്തിൽ 79 റൺസ് നേടി. 28 വർഷത്തിനുശേഷം ഇന്ത്യ ലോകകപ്പ് നേടി. സിക്സറുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
മെയ് 2011: ധോണിയുടെ ക്യാപ്റ്റൻസിയിൽ സിഎസ്‌കെ വീണ്ടും ഐപിഎൽ നേടി.
നവംബർ 2011: ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ധോണിയെ ഓണററി ലെഫ്റ്റനന്റ് കേണലാക്കി.
മാർച്ച് 2013 :49 ടെസ്റ്റുകളിൽ 21-ാം ജയം നേടി സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മറികടന്ന് ധോണി ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായി.
ജൂൺ 2013: ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടി.
ഫെബ്രുവരി 2013: ടെസ്റ്റ് ക്രിക്കറ്റിൽ ധോണി തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി.
മാർച്ച് 2013: ധോണിയുടെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ 4.0 ന് പരാജയപ്പെടുത്തി.
മെയ് 2018: ധോണിയുടെ ക്യാപ്റ്റൻസിയിൽ മൂന്നാം തവണയും ചെന്നൈ ഐപിഎൽ നേടി.
2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിലാണ് ധോനി ഇന്ത്യക്കായി അവസാനമായി പാഡണിഞ്ഞത്. വിക്കറ്റിന് പിന്നിൽ വിസ്മയം തീർത്ത കീപ്പറായിരുന്നു ധോനി. ക്രിക്കറ്റിൽ മൈക്രോ സെക്കൻഡുകൾക്ക് പോലും വിലയുണ്ടെന്ന് കാട്ടിത്തന്ന ‘തിങ്ക് ടാങ്ക്‘. അവിശ്വസനീയമായ വേഗത്തിൽ അന്താരാഷ്ട്ര പരമ്പരകളുടെ ഭാഗധേയം മാറ്റി മറിച്ച ബുദ്ധിശാലി. വിശേഷണങ്ങൾ ഏറെയാണ് മഹേന്ദ്രസിംഗ് ധോണിക്ക്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ.
‘വിക്കറ്റിന് പിന്നിൽ സദാ ചലിക്കുന്ന കൈകളും സദാ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആ തലച്ചോറുമാണ് എന്റെ ശക്തി‘യെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയ പ്രതിഭയാണ് മൈതാനങ്ങളോട് വിട പറയുന്നത്. ഇനിയും ആ ഹെലികോപ്റ്റർ ഷോട്ടുകൾ ഗാലറികളിലേക്ക് പറക്കാൻ ഐപിഎൽ പോലെയുള്ള മാമാങ്കങ്ങൾ ബാക്കിയാണ്.
വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും സേവാഗും വിട പറഞ്ഞത് പോലെ, ആരവങ്ങളില്ലാത്ത മടക്കമാണ് ഈ പ്രതിഭയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് സമ്മാനിച്ചത് എന്നത് മാത്രമാണ് ആരാധകരെ വേദനിപ്പിക്കുന്നത്. അതും കൂളായി സ്വീകരിച്ചാണ് ഏഴാം നമ്പറുമായി ‘ക്യാപ്റ്റൻ കൂൾ‘ കൂടാരം കയറുന്നത്.
Discussion about this post