തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്തു നിന്നു കോടികൾ സ്വപ്നയുടെ നേതൃത്വത്തിൽ എത്തിച്ചുവെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ശക്തമാക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജമായി അക്കൗണ്ട് തുടങ്ങിയ ശേഷം, രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ചു പണമെത്തിച്ചെന്നാണു സൂചന.
കോൺസുലേറ്റ് അറിയാതെ ആ പേരിൽ അക്കൗണ്ട് എടുത്തത് നയതന്ത്ര പരിരക്ഷ ലഭിക്കാനാണ്. ഇതിന് വ്യാജരേഖകൾ ഉപയോഗിച്ചിരിക്കാം. കോൺസുലേറ്റിന്റെ വ്യാജസീലും രേഖകളും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ വീട്ടിൽ നിന്നു നേരത്തേ പിടിച്ചെടുത്തിരുന്നു. കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്.
2018 ഒക്ടോബർ മുതൽ ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ ഒരു ഭാഗം മാത്രം ചില സന്നദ്ധ സംഘടനകൾക്കു വിതരണം ചെയ്തെന്നുമാണ് എൻഐഎയ്ക്കും ഇഡിക്കും ലഭിച്ച റിപ്പോർട്ട്. ബാക്കി തുക സ്വപ്നയും സംഘവും കൈക്കലാക്കിയെന്നാണു നിഗമനം.
Discussion about this post