അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ രക്തസാക്ഷി എന്നാണ് രാഷ്ട്രീയ പണ്ഡിതന്മാർക്കിടയിൽ വിവക്ഷിക്കപ്പെടുന്നത്.
പശ്ചിമ ബംഗാളിലെ മിറാത്തിയിൽ 1935 ഡിസംബർ 11നായിരുന്നു പ്രണബ് മുഖർജിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാമദ കിങ്കർ മുഖർജിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൽക്കത്ത സർവ്വകലാശാലക്ക് കീഴിലെ സൂരി വിദ്യാസാഗർ കോളേജിലായിരുന്നു പ്രണാബിന്റെ വിദ്യാഭ്യാസം. ചരിത്രം, രാഷ്ട്രമീമാംസ എന്നിവയ്ക്ക് പുറമെ നിയമബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 1963ൽ അദ്ദേഹം അധ്യാപന രംഗത്തേക്ക് കടന്നു വന്നു. ഒരു ബംഗാളി മാസികയിലും പിന്നീട് വാരികയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
1969ൽ ബംഗ്ലാ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി പ്രണാബ് മുഖർജി രാജ്യസഭയിലെത്തി. തുടർന്ന് നാല് തവണ കൂടി അദ്ദേഹം രാജ്യസഭാംഗമായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം 2012ൽ രാഷ്ട്രപതിയാകുന്നത് വരെ പാർലമെന്റ് അംഗമായി തുടർന്നു.
1966-77ലെ ഇന്ദിര ഗാന്ധിയുടെ ഭരണ കാലഘട്ടത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ ബൗദ്ധിക മുഖമായിരുന്നു പ്രണാബ് മുഖർജി. 1982ൽ അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. 1984ൽ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ ചരടു വലികളിൽ സ്വത്വം അടിയറ വെക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ രാജീവിന്റെ കണ്ണിലെ കരടായി പ്രണാബ് മുഖർജി മാറി. കുടുംബവാഴ്ചയെ സൈദ്ധാന്തികമായി പ്രണാബ് മുഖർജി ശക്തിയുക്തം എതിർത്തിരുന്നു എന്നതായിരുന്നു കാരണം.
തുടർന്ന് 1986ൽ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച പ്രണാബ് മുഖർജി തൊട്ടടുത്ത വർഷം സ്വന്തമായി പാർട്ടി രൂപീകരിച്ചു. എന്നാൽ 89ൽ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസ്സിൽ ലയിച്ചു.
1991ൽ രാജീവ് ഗാന്ധി വധത്തെ തുടർന്ന് പ്രണബ് മുഖർജി വീണ്ടും കോൺഗ്രസ്സിന്റെ മുഖ്യധാരയിൽ തിരികെയെത്തി. പി വി നരസിംഹ റാവു എന്ന ഒറ്റയാന്റെ തണൽ പ്രണബിന് അനുഗ്രഹമായിരുന്നു. നരസിംഹ റാവുവിന്റെയും മന്മോഹൻ സിംഗിന്റെയും മന്ത്രിസഭകളിൽ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രമുഖ മന്ത്രാലയങ്ങളുടെയും മേധാവിത്വം വഹിക്കാൻ അദ്ദേഹത്തിനായി. 1993-95 കാലഘട്ടത്തിൽ വാണിജ്യ വകുപ്പ്, 95-96ലും 2006-09ലും വിദേശകാര്യം, 2004-06ൽ പ്രതിരോധം, 2009-12 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് എന്നിവയിൽ പ്രണാബ് മുഖർജി മന്ത്രിസ്ഥാനം അലങ്കരിച്ചു.
കോൺഗ്രസ്സ് രാജ്യസഭാ കക്ഷി നേതാവ്, പാർട്ടി ചീഫ് വിപ്പ് തുടങ്ങിയ പദവികൾ യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും പ്രണാബ് മുഖർജി വഹിച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ ഡവലപ്മെന്റ് ബാങ്ക്, എഡിബി, ഐ എം എഫ്, ലോക ബാങ്ക് എന്നിവയുടെ ഗവർണർ ബോർഡുകളിലും അദ്ദേഹം നിയമിതനായി.
2012ൽ പ്രണാബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുമതലയേറ്റു. 2016ൽ മോദി സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതി സ്ഥാനത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ച അദ്ദേഹം 2017ൽ സ്ഥാനമൊഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ- ബൗദ്ധിക- സൈദ്ധാന്തിക ജീവിതത്തിന്റെ കറകളഞ്ഞ സംശുദ്ധി ബാക്കി വെച്ചാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ പ്രതിനിധിയായി പ്രണാബ് മുഖർജി വിടപറയുന്നത്.
‘ബിയോണ്ട് സർവൈവൽ: എമേർജിംഗ് ഡൈമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കോണമി, ‘ചലഞ്ചസ് ബിഫോർ ദി നേഷൻ‘ എന്നിവ ആദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.
കോൺഗ്രസ്സ് പാർട്ടിയിലെ അധികാര വടംവലികളിൽ നിന്നും സദാ അകന്നു നിന്നിരുന്ന പ്രണാബ് മുഖർജി പാർട്ടിയുടെ സമകാലിക അപചയത്തെക്കുറിച്ച് എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികാര പ്രമത്തതയുടെയും കുടുംബവാഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയത്തിൽ അവയൊക്കെയും വനരോദനങ്ങളായി മാറുകയായിരുന്നു.
രാഷ്ട്രപതി എന്ന നിലയിൽ നിഷ്പക്ഷത പുലർത്തിയിരുന്ന പ്രണാബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച വ്യക്തിബന്ധം പുലർത്തിയിരുന്നു. 2018ൽ നാഗ്പൂരിലെ ആർ എസ് എസ് വേദിയിൽ പ്രസംഗിക്കാനുള്ള ക്ഷണം സ്വീകരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും സ്വതസിദ്ധമായ വ്യക്തിപ്രഭാവവും തന്റേടവും കൊണ്ട് അദ്ദേഹം അവയെ അവഗണിച്ചു. ‘വസുധൈവ കുടുംബകം, സർവ്വൈ ഭവന്തു സുഖിന, സർവ്വേ സന്തു നിരാമയ; തുടങ്ങിയ ദർശനങ്ങൾ അദ്ദേഹം ആർ എസ് എസ് വേദിയിൽ ഉദ്ധരിച്ചത് ഇടത് പക്ഷത്തിന്റെയും കോൺഗ്രസ്സ്സിന്റെയും രാഷ്ട്രീയ അസ്പൃശ്യതയ്ക്കുള്ള ചുട്ട മറുപടിയായി.
2019ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി പ്രണാബ് മുഖർജിയെ ആദരിച്ചു. നിലപാടുകളും ബൗദ്ധിക തീക്ഷണതയും മുഖമുദ്രയാക്കിയ ഒരു ദേശീയ നേതാവിനെയാണ് പ്രണാബ് മുഖർജിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്.
Discussion about this post