മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ കാരണം അമ്മാവന്റെ ദാരുണമായ കൊലപാതകമാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ അച്ഛന്റെ സഹോദരീ ഭർത്താവ് അശോക് കുമാറാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 19ന് അർദ്ധരാത്രി വീട്ടിൽ കയറിയ അക്രമികൾ റെയ്നയുടെ അമ്മാവനെയും അമ്മായിയെയും മാരകമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭർത്താവ് അശോക് കുമാറിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് 58-കാരനായ അശോക് കുമാർ മരിച്ചു. ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മക്കളായ 32-കാരനായ കൗശൽ കുമാറിനും 24-കാരനായ അപിൻ കുമാറിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന യു.എ.ഇയിൽ നിന്ന് ഐ.പി.എൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post