ഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സംഘർഷം സാഹചര്യത്തിൽ ഇന്ത്യന്‍ സേനയ്ക്ക് ഇരട്ടി കരുത്ത് പകര്‍ന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഇന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിലാണ് ചടങ്ങ്. ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാകും.
കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സേനാ മേധാവി, ജനറല്‍ ബിപിന്‍ റാവത്ത്, ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെ എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ ജി സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും.
അമ്പാലയില്‍ നടക്കുന്ന ചടങ്ങുകളില്‍ റാഫേല്‍ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത ‘സര്‍വ്വ ധര്‍മ്മ പൂജ’, റാഫേല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയറോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ഉള്‍പ്പെടും. പരമ്പരാഗതമായ “ജല പീരങ്കി അഭിവാദ്യവും” റാഫേല്‍ വിമാനങ്ങള്‍ക്ക് നല്‍കും. ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും.
2016-ല്‍ ഒപ്പിട്ട 36 വിമാനങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിച്ച ആദ്യ ബാച്ച് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ 2020 ജൂലൈ 27 നാണ് ഫ്രാന്‍സില്‍ നിന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തില്‍ എത്തിയത്. വിമാനങ്ങള്‍ക്കായി 60,000 കോടിയുടെ കരാറാണ് ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ടത്.
Discussion about this post