കൊച്ചി: ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങൾ. മന്ത്രിയുടെ മകന്റേത് എന്ന തരത്തിൽ സ്വപ്നയ്ക്കൊപ്പമുള്ള ഒരു ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ കാണുന്നത് ഇ പി ജയരാജന്റെ മകൻ ജെയ്സൺ ആണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ ചിത്രത്തിന്റെ ആധികാരികത അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകന് കമ്മീഷൻ കിട്ടിയെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരമൊരു സൂചന കിട്ടിയത്.
യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസന്റ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപ കേരളത്തിൽ അനുവദിച്ചിരുന്നു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനാണെന്ന് വ്യക്തമായിരുന്നു.
ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നിർമിക്കുന്നതിനാണ് യൂണിടെകിന് കരാർ കിട്ടിയത്. നിർമാണ കരാർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിൽ മന്ത്രി ഇ പി ജയരാജന്റെ മകനാണ് അഴിമതിയുടെ കേന്ദ്രബിന്ദുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതേ ദിശയിലാണ് അന്വേഷണ സംഘം നീങ്ങുന്നത് എന്നാണ് സൂചന.
സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ എടുത്തതാണ് എന്നാണ് വിവരം.
Discussion about this post