കണ്ണൂർ: നമുക്ക് ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്കാരിക വകുപ്പ് തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല ശില്പം തീർത്തത് കണ്ണൂരിലെ യുവ ശിൽപി ഉണ്ണി കാനായി. ഗുരുദേവപ്രതിമയുടെ അനാഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലുപ്പമേറിയ ഈ പ്രതിമ, കനകക്കുന്ന് കൊട്ടാരത്തിന് സമീപം മ്യൂസിയത്തിന് എതിർ വശത്തെ ഇരുപത് സെന്റ് സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്.
വെങ്കല പ്രതിമയ്ക്കു പുറമെ, ശ്രീനാരായണ ഗുരുദേവന്റെ പാർക്കും ഒരുങ്ങുന്നുണ്ട്. കണ്ണൂരിൽ പയ്യന്നൂർ കാനായിലെ ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് പ്രതിമയുടെ പണി പൂർത്തിയായത്. എട്ട് അടി ഉയരമുള്ള ശില്പത്തിന് എട്ടര ക്വിന്റൽ തൂക്കം വരും. ശില്പം രണ്ടര വർഷമെടുത്താണ് പൂർത്തിയാക്കിയത്.
ആദ്യം കളിമണ്ണിലാണ് ശിൽപ്പം തീർത്തത്. സാംസ്കാരിക വകുപ്പ് ഡയരക്ടർ സദാശിവൻ, ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ ശില്പിയുടെ പണിപ്പുരയിലെത്തി കളിമണ്ണ് ശില്പം നിരീക്ഷിച്ചും പിന്നീട് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനും സ്വാമി ശുഭംഗാനന്ദയും വീഡിയോ കോൾ വഴി വെങ്കലശില്പ നിർമ്മാണം വിലയിരുത്തുകയും ചെയ്ത ശേഷമാണ് അന്തിമാനുമതി നൽകിയത്. കളിമൺ പ്രതിമ, പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ചെയ്ത ശേഷമാണ് വെങ്കലത്തിൽ പണി തീർത്തത്.
രണ്ടു വർഷക്കാലം രാവും പകലുമായാണ് നിർമ്മാണം. അഞ്ചു പേർ സഹായികളായി ഒപ്പമുണ്ടായിരുന്നു. പത്തടി ഉയരമുള്ള ഗ്രാനൈറ്റ് പാകിയ പ്രതലത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം കൂടി 1000 കിലോ ഭാരം വരും. ഇതിനോടനുബന്ധിച്ചുള്ള ശ്രീനാരായണ ഗുരു പാർക്കിൽ ചുറ്റുമതിലിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മൂഹൂർത്തങ്ങൾ 700 സ്ക്വയർ ഫീറ്റിൽ ചുമർ ശില്പങ്ങളാക്കി ഒരുക്കുന്നുണ്ട്. പാർക്കിന്റെ നിർമ്മാണം എത്രയും പെട്ടന്ന് തീർക്കാനാണ് സാംസ്കാരികവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തും ശ്രദ്ധേയങ്ങളായ നിരവധി ശിൽപ്പങ്ങൾ തീർത്ത ഉണ്ണി കാനായി, ഒരു ഇൻസ്റ്റ്യൂട്ടിലും പഠിക്കാതെ ജന്മസിദ്ധമായ കഴിവുകൾ കഠിനാധ്വാനത്തിലൂടെയും നിരീക്ഷണത്തിലൂടെയും വികസിപ്പിച്ചെടുത്താണ് ഈ രംഗത്ത് ശ്രദ്ധേയനായത്. മഹാത്മജിയുടെ വ്യത്യസ്ത രൂപത്തിലുള്ള പതിനഞ്ചോളം ശിൽപ്പങ്ങൾക്കു പുറമെ, തുഞ്ചത്തെഴുത്തച്ഛൻ, ടാഗോർ, വൈക്കം മുഹമ്മദ് ബഷീർ, എ.പി.ജെ.അബ്ദുൽ കലാം, എ.കെ.ജി, ഇ കെ.നായനാർ, കെ.കരുണാകരൻ തുടങ്ങി നൂറുകണക്കിന് ശ്രദ്ധേയങ്ങളായ ശിൽപ്പങ്ങൾക്ക് പിന്നിൽ ഈ യുവ കലാകാരൻ്റെ കൈയ്യൊപ്പുണ്ട്. കാനായിയിലെ ഇ.പത്മനാഭൻ – അക്കാളത്ത് ജാനകി ദമ്പതികളുടെ മകനാണ് ഉണ്ണി കാനായി.
തലസ്ഥാന നഗരിയിൽ ശ്രീനാരായണ ഗുരുദേവ പ്രതിമ തലയുയർത്തി നിൽക്കുമ്പോൾ പയ്യന്നൂരിലെ കാനായി ഗ്രാമത്തിനും ഇത് അഭിമാന നിമിഷം.
Discussion about this post