ഡൽഹി: കിഴക്കൻ ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ. അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും പ്രവർത്തിക്കാൻ കഴിയുന്ന ബി എം പി-2 ഇൻഫൻട്രി ടാങ്കുകളും മേഖലയിൽ ഇന്ത്യ സജ്ജമാക്കി നിർത്തിയിരിക്കുന്നതായി റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്ന മേഖലയിൽ ചൈനക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ഇന്ത്യൻ സേന. 14,500 അടി ഉയരത്തിൽ ചൈന ഉയർത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ സന്നദ്ധമാണ് എന്ന് വിളിച്ചോതുന്നതാണ് മേഖലയിൽ ഇന്ത്യ ഉയർത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങൾ.
ദീർഘകാല പോരാട്ടം അനിവാര്യമാണെങ്കിൽ അതിനും സജ്ജമായ വിധത്തിലാണ് അതിർത്തിയിലെ ഇന്ത്യയുടെ സേനാ വിന്യാസം. അതിവേഗം പ്രവർത്തിക്കാൻ കഴിയുന്ന മിസൈൽ സംവിധാനവും ആയുധ വിന്യാസവും മേഖലയിൽ ചൈനയുടെ നെഞ്ചിടിപ്പ് ഏറ്റുന്നതായാണ് വിവരം.








