തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ അംഗം പി മോഹനദാസ് അറിയിച്ചു.
ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും കമ്മീഷൻ ഉത്തരവിട്ടു. അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
യൂട്യൂബിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ചലച്ചിത്ര താരം ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തിരുന്നു. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ചു കയറി, കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി എന്നിവയ്ക്ക് പുറമേ ഫോണും ലാപ്ടോപ്പും എടുത്തുകൊണ്ടു പോയി എന്നതടക്കമുള്ള കേസിൽ മോഷണക്കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
Discussion about this post