ന്യൂഡൽഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശ യാത്രകൾക്കായുള്ള പ്രത്യേക വിമാനമായ എയർഇന്ത്യ വൺ യു.എസിൽ നിന്നും ഇന്ത്യയിലെത്തി. ടെക്സാസിൽ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് ബോയിങ്ങിന്റെ 777-300 ഇആർ വിമാനമാണ്. വിമാന ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാൻ സ്വയം സജ്ജമായ മിസൈൽ പ്രതിരോധ ശേഷിയുള്ള രണ്ട് വിമാനങ്ങളാണ് അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിയിട്ടുള്ളത്. രണ്ടാമത്തെ വിമാനവും അധികം വൈകാതെ തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വിമാനത്തിനും കൂടിയുള്ള ആകെ ചെലവ് 8,400 കോടി രൂപയാണ്.
പുതിയ വിമാനം പറപ്പിക്കുന്നതിനായി ഇതിനോടകം തന്നെ 10 വ്യോമസേനാ പൈലറ്റുകൾക്ക് പരിശീലനം നൽകിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജൂലൈയിൽ വിമാനം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കോവിഡ് ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ കാരണം വിമാനമെത്താൻ വൈകുകയായിരുന്നു. ശത്രു റഡാറുകൾ സ്തംഭിപ്പിക്കാൻ കെൽപ്പുള്ള ജാമറുകളും എയർ ഇന്ത്യ വൺ വിമാനത്തിന്റെ പ്രത്യേകതയാണ്.
https://www.facebook.com/braveindianews/posts/2907610196128789
പുതിയ എയർ ഇന്ത്യ വൺ വിമാനത്തിൽ വിവിഐപി സ്യൂട്ട്, വലിയ ഓഫീസ്, മീറ്റിങ് റൂമുകൾ, സാറ്റലൈറ്റ് വഴിയുള്ള കോൺഫറൻസ് സംവിധാനം തുടങ്ങിയവയും മികച്ച മെഡിക്കൽ സംവിധാനങ്ങളും വിമാനത്തിന് ഉള്ളിൽ തന്നെയുണ്ടാവും. ശത്രുക്കൾ തൊടുക്കുന്ന മിസൈലുകളെ ഡീക്കോയ് ഫ്ളെയറുകളും റഡാർ ജാമിങ്ങും വഴി തിരിച്ചു വിടുന്നതിനും, ശത്രുക്കളുടെ റഡാറുകളുടെ കണ്ണു വെട്ടിയ്കാനും കഴിവുള്ളതായിരിയ്ക്കും ഈ വിമാനങ്ങൾ. വിമാനങ്ങൾക്ക് നേരെ മിസൈൽ ഭീഷണിയുണ്ടാവുന്ന പക്ഷം നേരത്തെ അപകട മുന്നറിയിപ്പ് ലഭ്യമാക്കുകയും മിസൈലുകളെ തകർക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുകയും ചെയ്യും.
Discussion about this post