കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനാവാതെ നട്ടം തിരിഞ്ഞ് കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ. അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവാണ് നിലവിൽ ക്യൂബ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ലാബുകളിലെ പരിമിതികളുമാണ് ക്യൂബക്ക് വെല്ലുവിളിയാകുന്നത്.
മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾക്കായി ചൈനയെയാണ് ക്യൂബ പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി മതിയാകാതെ വന്നു. അതോടെ ഇന്ത്യയിൽ നിന്നുമുള്ള ഇറക്കുമതി ക്യൂബ വർദ്ധിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളാണ് ക്യൂബയെ പിടിച്ചു നിൽക്കാൻ സഹായിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ രോഗവ്യാപനം പ്രതിരോധിക്കാൻ ക്യൂബയിൽ നിന്ന് മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനായി അനുമതി തേടുമെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന അന്നേ വിവാദമായിരുന്നു. കൊവിഡിനു മുന്നിൽ ക്യൂബ പകച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്താവനക്കെതിരെ പരിഹാസങ്ങൾ ഉയരുകയാണ്. ‘എവിടെ മുഖ്യമന്ത്രീ കൊവിഡ് പ്രതിരോധിക്കാനുള്ള ക്യൂബൻ മരുന്ന്‘ എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നത്.
കൊവിഡ് പ്രതിദിന രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് ക്യൂബയും സമാനമായ പ്രതിസന്ധി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post