മഥുര: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരിൽ യു എ പി എ ചുമത്തി. പ്രതികൾ ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി പൊലീസ് എഫ് ഐ ആറിൽ പറയുന്നു. ഇവർക്ക് പോപ്പുലർ ഫ്രണ്ട്- ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചതായും ഉത്തർ പ്രദേശ് പൊലീസ് വ്യക്തമാക്കുന്നു.
മലപ്പുറം സ്വദേശിയായ സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മുസാഫർ നഗർ സ്വദേശി അതീഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, രാംപുർ സ്വദേശി ആലം എന്നിവരിൽ നിന്നും ആറ് സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഒക്ടോബർ അഞ്ചിനായിരുന്നു പ്രതികൾ പിടിയിലായത്.
സിദ്ദിഖ് കാപ്പനും കൂട്ടാളികളും ഹത്രാസിലേക്ക് പോയത് കലാപം മുൻനിർത്തി ആയിരുന്നെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു. ഐപിസി 153എ, 295-എ, 124എ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, മതവികാരം ആളിക്കത്തിക്കുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുക, എന്നീ കുറ്റങ്ങളാണ് പൊലീസ് ആരോപിക്കുന്നത്.
ഐടി ആക്ട് സെക്ഷൻ 65, 72, 76 എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അപകടകരമായ സന്ദേശങ്ങൾ അയച്ചു, വിവര സ്വകാര്യത ലംഘിച്ചു എന്നി കുറ്റങ്ങളും പ്രതികൾ ചെയ്തതായി പൊലീസ് പറയുന്നു.
പൊലീസിൽ നിന്നും രക്ഷ നേടി എങ്ങനെ പ്രതിരോധം തീർക്കാമെന്നതടക്കമുള്ള അപകടകരമായ വിവരങ്ങൾ http:// justiceforhathrasvictim.carrd.co/ എന്ന വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അക്രമത്തിന് പ്രേരണ നൽകുന്ന വെബ്സൈറ്റ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതായും പൊലീസ് പറഞ്ഞു. മതവിദ്വേഷം വളർത്തുക, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക, വൻ തോതിൽ കലാപം പടർത്തുക എന്നിവയാണ് വെബ്സൈറ്റിന്റെ ലക്ഷ്യങ്ങൾ. ഈ ഗൂഢാലോചനകൾക്ക് പിന്നിലും സിദ്ദിഖ് കാപ്പൻ അടക്കമുള്ള പ്രതികൾ പ്രവർത്തിച്ചതായി സംശയിക്കുന്നു.
കേരള മാധ്യമപ്രവർത്തക യൂണിയന്റെ ഭാരവാഹിയാണ് സിദ്ദിഖ് കാപ്പൻ. ഇയാൾ അഴിമുഖം പോർട്ടലിലെ ലേഖകനാണ്.
Discussion about this post