ദോഹ : അമേരിക്കയുമായി എഫ് -35 ജെറ്റുകൾ വാങ്ങാൻ യു.എ.ഇ ധാരണയായതിനു പിന്നാലെ സമാനമായ നീക്കം നടത്തി ഖത്തറും. ഖത്തർ എഫ് -35 ജെറ്റുകൾക്കായി അമേരിക്കയെ സമീപിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ, ഈ വാർത്തകളോട് ഖത്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രായേലുമായി സമാധാന കരാറിൽ ധാരണയായതിനു തൊട്ടുപിന്നാലെ ആഗസ്റ്റിലാണ് എഫ്-35 ജെറ്റുകൾ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മിൽ ധാരണയായത്. അന്ന് ഈ തീരുമാനത്തെ എതിർത്ത് ഇസ്രായേൽ രംഗത്ത് വന്നിരുന്നു. സൈനിക തലത്തിൽ ഇസ്രായേലിനുള്ള മേൽക്കോയ്മയ്ക്ക് അൾട്രാ അഡ്വാൻസ്ഡ് ജെറ്റ് ഫൈറ്റേഴ്സ് യു.എ.ഇ വാങ്ങുന്നത് തിരിച്ചടിയാകുമെന്ന് ഇസ്രായേൽ ഭയക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ആ എതിർപ്പ്. ലോകത്തിലെ ഏറ്റവും മികച്ച എയർക്രാഫ്റ്റുകളായാണ് എഫ്-35നെ കണക്കാക്കുന്നത്. ഇസ്രായേലിന് നിലവിൽ 16 എഫ്-35 വിമാനങ്ങൾ സ്വന്തമായുണ്ട്. ഈ യുദ്ധവിമാനം പശ്ചിമ ഏഷ്യയിൽ ഇസ്രായേലിനു മാത്രമാണ് വാങ്ങാൻ കഴിഞ്ഞിട്ടുള്ളത്.
അടുത്തിടെ നടന്ന യു.എൻ ജനറൽ അസംബ്ലിയിലുൾപ്പെടെ ഖത്തർ ഇസ്രായേലിനെതിരെ രൂക്ഷവിമർശനമുന്നയിക്കുകയും ഇസ്രായേലുമായി സമാധാന ഉടമ്പടിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്ക ഖത്തറിന്റെ അപേക്ഷ പരിഗണിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post