ഡൽഹി: ചെറിയ രാജ്യങ്ങൾക്ക് വൻതുകകൾ വായ്പയായി നൽകി അവയെ ചൈന കടക്കെണിയിലേക്ക് തള്ളി വിടുന്നതായി ആക്ഷേപം. ശ്രീലങ്ക, സാംബിയ, ലാവോസ്, മാലിദ്വീപ്, റിപ്പബ്ലിക് ഓഫ് കോംഗോ, ടോംഗ, പാകിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ കുതന്ത്രത്തിൽ പെട്ട് കടക്കെണിയിലായിരിക്കുന്നത്. മൾട്ടി-പബ്ലിസൈസ്ഡ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയാണ് ഈ രാജ്യങ്ങളെ ഗുരുതരമായ കടക്കെണിയിലേക്ക് ചൈന തള്ളിവിടുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമ്പത്തിക പുരോഗതിക്കും എന്ന പേരിലാണ് ചൈന ഈ രാജ്യങ്ങൾക്ക് വായ്പകൾ നൽകുന്നത്. തുറമുഖങ്ങൾ, റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയുടെ വികസനമാണ് ചൈന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗ് ആണ് ഇത്തരം വാഗ്ദാനങ്ങൾ രാജ്യങ്ങൾക്ക് നൽകുന്നത്. ഷീ ജിൻപിംഗ് ഭരണം ഏറ്റെടുത്തതിന് ശേഷം മറ്റു രാജ്യങ്ങൾ ചൈനയ്ക്ക നൽകാനുള്ള കടം നൂറു ബില്യൺ ഡോളറായെന്നും റിപ്പോർട്ടുകളുണ്ട്.
2017 അവസാനത്തോടെ, സാംബിയയ്ക്ക് ഏകദേശം 6.4 ബില്യൺ ഡോളർ കടം ചൈനയോട് വന്നിട്ടുണ്ട്. ശ്രീലങ്ക തങ്ങളുടെ പ്രശസ്‌തമായ ഹംബൻ തോട്ട തുറമുഖം 99 വർഷത്തേക്ക് ചൈനക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇതിനു ശേഷം കടക്കെണിയിലായ നിരവധി രാജ്യങ്ങൾ പിന്നെയും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
1.4 ബില്യൺ ഡോളറാണ് മാലിദ്വീപ് ചൈനയ്ക്ക് കടപ്പെട്ടിരിക്കുന്നത്. 5.7 ബില്യൺ ഡോളറിന്റെ ജിഡിപിയുള്ള മാലിദ്വീപിൻറെ കടം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ.
സിഎച്ച്ആർ മൈക്കൽസൺ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം സാംബിയയ്ക്ക് മൊത്തം കടം 14.7 ബില്യൺ ഡോളറാണ് .അതിൽ ചൈനീസ് വായ്പ 44 ശതമാനമാണ്. മറുവശത്ത്, പാകിസ്ഥാന്റെ അവസ്ഥ ഇതിലും മോശമാണ്. ബിആർഐക്ക് പുറമേ, ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ പദ്ധതി പ്രകാരവും പാകിസ്ഥാൻ ചൈനയിൽ നിന്ന് കടമെടുത്തിട്ടുണ്ട്.
“ചൈന വൻതോതിൽ ദരിദ്രരാജ്യങ്ങൾക്ക് വായ്പ നൽകുന്നു, ഇത് ബിആർഐയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്നുവെന്ന് ഇ വൈയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡി കെ ശ്രീവാസ്തവ വ്യക്തമാക്കുന്നു.
ചൈന നടത്തുന്ന എല്ലാ പദ്ധതികളും ചൈനയെ കേന്ദ്രീകരിച്ചാണ്. ഈ കമ്പനികളെല്ലാം പൊതുവെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വിശകലനത്തിൽ നിന്ന് വ്യക്തമാകുന്നതായി സ്വദേശി ജാഗ്രൻ മഞ്ചിന്റെ ദേശീയ കോ-കൺവീനർ അശ്വനി മഹാജൻ പറയുന്നു.
Discussion about this post