ഡൽഹി: രാജ്യദ്രോഹ കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി ഹർജിയുമായി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. കാപ്പനെ ഉടൻ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയാണ് യൂണിയൻ സമർപ്പിച്ചത്. എന്നാൽ കുടുംബാംഗങ്ങൾക്ക് മാത്രമേ ഹേബിയസ് കോർപ്പസ് നൽകാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യം നാലാഴ്ചയ്ക്ക് ശേഷം മാത്രമേ പരിഗണിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.
കേസ് അലഹാബാദ് ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പത്രപ്രവർത്തക യൂണിയന് വേണ്ടി കോൺഗ്രസ് നേതാവ് കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക.
അതേസമയം ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരിൽ ഉത്തർ പ്രദേശ് പൊലീസ് യു എ പി എ ചുമത്തിയിരിക്കുകയാണ്. പ്രതികൾ ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി പൊലീസ് എഫ് ഐ ആറിൽ പറയുന്നു. മലപ്പുറം സ്വദേശിയായ സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മുസാഫർ നഗർ സ്വദേശി അതീഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, രാംപുർ സ്വദേശി ആലം എന്നിവരിൽ നിന്നും സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഒക്ടോബർ അഞ്ചിനായിരുന്നു പ്രതികൾ പിടിയിലായത്.
Discussion about this post