ഡൽഹി: കോൺഗ്രസ്സിനും നെഹ്രു കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഖുശ്ബു. നെഹ്രു കുടുംബം ഇപ്പോഴും ദന്തഗോപുരങ്ങളിലാണ് കഴിയുന്നത്. അവർ യാഥാർത്ഥ്യത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ പാർട്ടി രക്ഷപ്പെടില്ലെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പദവിക്ക് പോലും തങ്ങൾ യോഗ്യരല്ലെന്നാണ് ഇന്നത്തെ കോൺഗ്രസ് നേതാക്കൾ തെളിയിക്കുന്നത്. പ്രതിപക്ഷ പദവിയെങ്കിലും ശാശ്വതമായി കിട്ടണമെന്നാണ് അവർ ഇപ്പോൾ ആഗ്രഹിക്കുന്നത്. എന്നാൽ അക്കാര്യം പോലും ജനങ്ങൾ അംഗീകരിക്കിമോയെന്ന് സംശയമാണെന്നും ഖുശ്ബു പറഞ്ഞു.
നേതാക്കൾ പാർട്ടി വിടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് പോലും കോൺഗ്രസ്സ് നേതൃത്വത്തിനില്ല. വസ്തുതകൾ പരിശോധിക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കാതെ, തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അവസരവാദികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന നിഷേധാത്മക നയമാണ് പാർട്ടി നേതൃത്വം പിന്തുടരുന്നത്. പാർട്ടി നേതൃത്വം വിഡ്ഢികളുടെ സ്വർഗത്തിലാണ് കഴിയുന്നതെന്നും ഖുശ്ബു പരിഹസിച്ചു.
അടുത്തയിടെയാണ് കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് ഖുശ്ബു ബിജെപിയിൽ ചേർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത് കോൺഗ്രസിനുള്ളിൽ അതൃപതി സൃഷ്ടിച്ചിരുന്നു. നേതൃത്വത്തിന്റെ കളിപ്പാവയാകുന്നതിനെക്കാൾ വസ്തുതകൾ തുറന്നു പറയാനാണു തനിക്ക് ഇഷ്ടമെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഖുശ്ബുവിന്റെ പാർട്ടി പ്രവേശനം ബിജെപിക്ക് കരുത്താകും. തമിഴ്നാട്ടിൽ ശക്തമായ ആരാധക പിന്തുണയുള്ള താരമാണ് ഖുശ്ബു.
Discussion about this post