ഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻ ഐ എ. ഇടത് ചിന്തകനായ ഗൗതം നവ്ലാഖയും പാക് ചാരസംഘടനയായ ഐ എസ് ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ എൻ ഐ എ പുറത്ത് വിട്ടു.
2010നും 2011നും ഇടയ്ക്ക് ഗൗതം നവ്ലാഖ മൂന്ന് തവണ അമേരിക്ക സന്ദർശിച്ചിരുന്നു. ഈ യാത്രകൾക്കിടെ പാക് ചാരസംഘടനയായ ഐ എസ് ഐ നേതാവ് സയീദ് ഗുലാം നബി ഫായിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും എൻ ഐ എ കണ്ടെത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് 2011ൽ അമേരിക്കയിൽ അറസ്റ്റിലായ ഗുലാം നബിക്ക് വേണ്ടി അമേരിക്കൻ ജഡ്ജിക്ക് നവ്ലാഖ കത്തെഴുതിയതായും എൻ ഐ എ വ്യക്തമാക്കി.
ഫോണിലൂടെയും ഇ മെയിൽ വഴിയും നവ്ലാഖ ഫായിയുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഐ എസ് ഐ നേതൃത്വത്തിന് ഫായി നവ്ലാഖയെ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യാ ഗവണ്മെന്റിനെതിരെ ബുദ്ധിജീവികളെ സംഘടിപ്പിച്ച് പ്രചാരണം നടത്താൻ ഐ എസ് ഐ ഗൗതം നവ്ലാഖയെ ചുമതലപ്പെടുത്തിയിരുന്നതായും എൻ ഐ എ കണ്ടെത്തി.
കശ്മീരി വിഘടനവാദികളെയും മാവോവാദികളെയും അനുകൂലിച്ച് വിവിധ വേദികളിൽ നവ്ലാഖ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോകളും എൻ ഐ എ ശേഖരിച്ചിട്ടുണ്ട്. നവ്ലാഖയുടെ പക്കൽ നിന്നും നിരോധിത സംഘടനകളുടെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്ന ലഘുലേഖകളും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 24ന് രജിസ്റ്റർ ചെയ്ത കേസിൽ നവ്ലാഖയെ എൻ ഐ എ ഏപ്രിൽ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വിവിധ ജാതി- മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും അത് വഴി കലാപങ്ങൾക്കും മരണങ്ങൾക്കും വഴിമരുന്നിടുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
Discussion about this post