ചൈന തായ്‌വാനിൽ സൈനിക അധിനിവേശം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇതു സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രതിരോധ രംഗത്തെ നിരീക്ഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിൽ വന്നിട്ടുള്ള റിപ്പോർട്ടുകൾ വിശദമാക്കുന്നത് ചൈനയുടെ തെക്കു കിഴക്കൻ തീരങ്ങളിൽ രാജ്യം സൈനിക വിന്യാസം ശക്തമാക്കുന്നുണ്ടെന്നാണ്. പ്രദേശത്ത് ചൈനയുടെ പഴയ ബാലിസ്റ്റിക്ക് മിസൈലായ ഡിഎഫ്-11 നും ഡിഎഫ്-15 നും പകരം പുതിയ തലമുറ ഹൈപ്പർസോണിക്ക് മിസൈലായ ഡിഎഫ്-17 വിന്യസിച്ചിട്ടുണ്ട്. മറ്റു രണ്ട് മിസൈലുകളെക്കാൾ കൂടുതൽ ദൂരം ഈ ഹൈപ്പർസോണിക്ക് മിസൈലിന് സഞ്ചരിക്കാൻ സാധിക്കും. മാത്രമല്ല, കൂടുതൽ കൃത്യതയോടെ ശത്രുവിനെ ആക്രമിക്കാനും ഈ മിസൈലുപയോഗിച്ച് കഴിയും.
തായ്‌വാൻ ഭരിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലെങ്കിലും തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് അധികാരികൾ അവകാശപ്പെടുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ തായ്‌വാനൊരിക്കലും തയ്യാറായിട്ടില്ല.
Discussion about this post