അഫ്ഗാനിസ്ഥാനിൽ താലിബാൻ കേന്ദ്രങ്ങൾക്ക് മുകളിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ് വ്യോമസേന. കഴിഞ്ഞ മാസം ഖത്തറിലെ ദോഹയിൽ വച്ച് യുഎസ്-താലിബാൻ സമാധാന സന്ധി ഒപ്പിട്ടതിന് പുറകെയാണ് യു.എസ് സൈനിക ഗ്രൂപ്പുകളുടെ ശക്തമായ വ്യോമാക്രമണം നടന്നത്.
എന്നാൽ, ഹെൽമാൻഡിന്റെ ദക്ഷിണ മേഖലയിലെ പ്രവിശ്യകൾ പിടിച്ചെടുക്കാൻ താലിബാൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങളുടെ വാദം. ഇത് തടയാൻ ശ്രമിച്ച അഫ്ഗാൻ സുരക്ഷാ സേനക്ക് എയർ സപ്പോർട്ട് നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് യു.എസ് മിലിറ്ററി വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി താലിബാൻ രംഗത്തു വന്നിട്ടുണ്ട്.
“ദോഹയിൽ വെച്ച് ഒപ്പിട്ട സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഹെൽമാൻഡ് മേഖലയിൽ നടന്ന ശക്തമായ വ്യോമാക്രമണം ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കാത്തതാണ്. ഈ ആക്രമണത്തിന്റെയും, ഇതിന്റെ അനന്തര ഫലങ്ങളുടെയും പൂർണ്ണമായ ഉത്തരവാദിത്വം അമേരിക്കയ്ക്ക് മാത്രമായിരിക്കും” എന്ന് താലിബാൻ ഔദ്യോഗിക വക്താവ് ഖ്വറി മുഹമ്മദ് അഹമ്മദി പ്രഖ്യാപിച്ചു.












