ബെയ്റൂട്ട് : തെക്കൻ ലെബനനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 394 ആയി.
83 കുട്ടികളുൾപ്പെടെ കുറഞ്ഞത് 394 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 1,130 പേർക്ക് പരിക്കേറ്റതായും ലെബനൻ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലായി ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ ലെബനീസ് ശാഖയുടെ കമാൻഡർമാരെ ലക്ഷ്യമിട്ടാണ് നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു.








