ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ ഐ എ ഏറ്റെടുത്തു.
ജയ്പുരിൽ ജൂലൈ മൂന്നിന് 18.5 കിലോ സ്വർണ്ണം പിടികൂടിയിരുന്നു. ഓഗസ്റ്റ് 28ന് 83 കിലോ സ്വർണ്ണം ഡൽഹിയിൽ നിന്നും ഡി ആർ ഐ പിടികൂടിയിരുന്നു. കേസുകളുടെ പൊതുവായ അന്വേഷണം അന്താരാഷ്ട്ര ഭീകരവാദ സംഘടനകളിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സംഭവങ്ങൾക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധം എൻ ഐ എ അന്വേഷിക്കുന്നുണ്ട്.
കേരള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെ ടി റമീസ്, ഷറഫുദ്ദീൻ എന്നിവർക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളതായി എൻ ഐ എ കോടതിയിൽ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ യു എ പി എ ചുമത്തിയാണ് എൻ ഐ എ അന്വേഷണം നടത്തുന്നത്. ഇത്തരം കേസിൽ രാജ്യത്ത് ആദ്യമായാണ് യു എ പി എ ചുമത്തുന്നത്.
നേരിട്ടുള്ള ഭീകരാക്രമണങ്ങൾ നിരന്തരമായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന സ്വർണ്ണക്കടത്തിലേക്ക് അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി വിദേശത്ത് വൻ ഗൂഢാലോചനകൾ നടക്കുന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം. ഇവയ്ക്ക് പിന്നിലെ ഗൂഢശക്തികളെ വെളിച്ചത്ത് കൊണു വരാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.
Discussion about this post