കൊച്ചി: നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. ഇത്തരത്തിലുള്ള ഒരു ആരോപണത്തിനും അദ്ദേഹത്തിന്റെ മേൽ കളങ്കം ചാർത്താനാവില്ലെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാരിന് തലവേദനയായിട്ടുള്ള നിരവധി ജനകീയ സമരങ്ങൾ ഏറ്റെടുത്ത സന്ന്യാസതുല്ല്യനായ നേതാവാണ് അദ്ദേഹം. സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ കുമ്മനത്തെ വേട്ടയാടി ബി.ജെ.പിയെ തകർക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ മുഖംനഷ്ടപ്പെട്ട സർക്കാർ പകപോക്കുകയാണ്. ഇതിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമിതി അംഗമാകാൻ കുമ്മനം രാജശേഖരനെ പോലെ യോഗ്യനായ മറ്റൊരു വ്യക്തി കേരളത്തിലില്ല. ആദ്ധ്യാത്മീയ കാര്യങ്ങളിൽ വിശ്വാസി സമൂഹത്തിന്റെ അവസാനവാക്കാണ് അദ്ദേഹമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സി.പി.എം നേതാക്കൾ പ്രതികളായിട്ടുള്ള സംസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പി.എസ്.സി തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളാണ് പിൻവലിക്കുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പാർട്ടി നേതാക്കളെ രക്ഷിക്കാൻ പിണറായി ശ്രമിക്കുകയാണ് . ജനാധിപത്യസംവിധാനത്തിൽ ഒരിക്കലും അംഗീകരിക്കാനാവാത്തതാണിത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post