ഇസ്ലാമാബാദ് : ആഭ്യന്തര കലാപ അന്തരീക്ഷത്തിനു പുറമേ പാക്കിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് പാക്ക് സർക്കാരിനും സൈന്യത്തിനെതിരെ തെരുവിൽ അണിനിരന്നത്.
ലാഹോറിൽ നടന്ന കൂട്ടബലാൽസംഗത്തിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം രൂക്ഷമാകുന്നത്. സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് ഫ്രഞ്ച് സ്വദേശിനിയായ യുവതി ഹൈവേയിൽ കൂട്ടബലാൽസംഗത്തിനിരയാകുന്നത്. ലാഹോറിൽ നിന്നും ഗുജ്‌റൻവാലയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിന്റെ പെട്രോൾ തീർന്ന് യുവതിയും കുഞ്ഞുങ്ങളും വഴിയിൽ കുടുങ്ങിയിരുന്നു. സഹായത്തിനു വിളിച്ച ബന്ധുക്കളെ കാത്തിരിക്കുമ്പോൾ അവിടെയെത്തിയ രണ്ടുപേർ വാഹനത്തിന്റെ ചില്ല് തകർത്ത് യുവതിയെ വലിച്ചിറക്കി സമീപത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു അക്രമം. ശേഷം, യുവതിയുടെ പണവും എ.ടി.എം കാർഡും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം പ്രതികൾ രക്ഷപ്പെട്ടു.
പിന്നീട് പരാതി നൽകിയപ്പോൾ, എന്തിന് രാത്രി പുറത്തിറങ്ങിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം. കൂടെ പുരുഷന്മാരില്ലാതെ ഒറ്റയ്ക്ക് എന്തിന് ഇത്രയും വൈകി യാത്ര ചെയ്തുവെന്ന ലാഹോർ പോലീസ് ഓഫീസർ ഉമർ ഷെയ്ഖിന്റെ ചോദ്യം വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പാക് പ്രതിപക്ഷം ഇതൊരവസരമായി കണ്ട് ഏറ്റെടുത്തു.സൈന്യവും ഭരണകൂടവും തമ്മിൽ സംഘർഷം പുകയുന്ന ഈ സമയത്തെ പൊതുജന പ്രക്ഷോഭം, പാകിസ്ഥാൻ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.
Discussion about this post