ഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തികരംഗം തിരിച്ചുവരവിന്‍റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്കരണ നടപടികള്‍ തുടരും. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തില്‍നിന്ന് രാജ്യത്തിന്‍റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നില കൈവരിക്കുകയാണ്. ഉല്‍പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ ശക്തിയാക്കി മാറ്റും. ലോകം ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാന്‍ തയാറെടുക്കുകയും ചെയ്തു. ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ സമയോചിതമായി നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. രോഗം അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കി. കാര്‍ഷികമേഖലയിലെ ഉയര്‍ന്ന ഉല്‍പാദനം, വിദേശനിക്ഷേപം, വാഹനവിപണി, നിര്‍മാണരംഗം, ഇപിഎഫ്ഒ വരിക്കാരുടെ എണ്ണത്തിലെ വര്‍ധന എന്നിവ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിന്‍റെയും തൊഴില്‍രംഗത്തെ ഉണര്‍വിന്‍റെയും ലക്ഷണങ്ങളാണ്.
ജിഎസ്ടി നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്കകളോട് മുഖം തിരിച്ചിട്ടില്ല. മറ്റുള്ളവരുടെ നഷ്ടത്തില്‍നിന്ന് ലാഭമുണ്ടാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ചൈനയെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനു വേണ്ട നടപടികള്‍ കൃത്യമായ സമയത്ത് സ്വീകരിക്കുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ പരിഷ്ക്കാരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങള്‍ക്ക് ഇറങ്ങാതെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post