മാഞ്ചു സാമ്രാജ്യത്തിലെ ക്വിങ് രാജവംശത്തിന്റെ ആക്രമണത്തോടെയാണ് കിഴക്കൻ തുർക്കിസ്ഥാൻ ചൈനീസ് സാമ്രാജ്യത്തിന് ഭാഗമാവുന്നത്. എങ്കിലും പൂർണമായി കീഴടങ്ങാൻ തയ്യാറാവാതിരുന്ന തുർക്കിസ്ഥാൻ ജനത, 1949-ലെ ചൈനീസ് അധിനിവേശം വരെ ശക്തമായി തന്നെ ചെറുത്തു നിന്നു. ഒരളവു വരെ ഏറെക്കുറെയൊരു സ്വതന്ത്ര രാഷ്ട്രമായി തന്നെ നിലകൊണ്ട തുർക്കിസ്ഥാൻ അടിച്ചമർത്തുന്നത് ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ഭരണാധികാരികളാണ്.
ക്വിങ് രാജവംശത്തെ കടന്നുകയറ്റക്കാരായ കാട്ടാളന്മാരായാണ് ചൈന കണക്കാക്കുന്നതെങ്കിലും, അവർ പിടിച്ചടക്കിയ കിഴക്കൻ തുർക്കിസ്ഥാൻ തങ്ങളുടെ ഭാഗമാണെന്ന് വിചിത്രമായ നയം അവർ മുന്നോട്ടുവയ്ക്കുന്നു. ഇന്നാ ഭാഗം അറിയപ്പെടുന്നത് സിങ്ജിയാങ്ങ് എന്ന പേരിലാണ്. ശക്തവും വിപുലവുമായ പ്രൊപ്പഗാൻഡ പദ്ധതികൾ കൊണ്ട്, ഇന്ത്യയുടെ പകുതിയോളം വരുന്ന വലിയൊരു രാജ്യത്തെയും ആ പാരമ്പര്യത്തെയും ചൈനക്കാർ വിസ്മൃതിയിൽ ആഴ്ത്തി. ഇന്നും അവിടത്തെ തദ്ദേശ ജനതയെ ബാഹ്യലോകവുമായി ബന്ധപ്പെടാൻ ചൈന അനുവദിക്കാത്തതിന്റെ പ്രധാന കാരണം ഈ സാംസ്കാരിക അധിനിവേശം പുറത്തറിയാതിരിക്കാനും വീണ്ടും ചർച്ച ചെയ്യപ്പെടാതിരിക്കാനുമാണ്.
തദ്ദേശ ചൈനീസ് ജനതയെ സിങ്ജിയാങ് മേഖലയിൽ അധിവസിപ്പിച്ച് ആ സംസ്കാരത്തെ പാടെ മായ്ച്ചു കളയാൻ ചൈന ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നുണ്ട് അങ്ങനെ, സ്വാതന്ത്ര്യം നഷ്ടപ്പെട്ട കിഴക്കൻ തുർക്കിസ്ഥാന്, തങ്ങളുടെ
വ്യക്തിത്വം കൂടിയാണ് സാവധാനമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം, 1949-ൽ, അധിനിവേശം നടക്കുന്നതു വരെ തുർക്കിസ്ഥാൻ ജനതയുടെ 2 ശതമാനം മാത്രമായിരുന്നു ചൈനീസ് വംശജർ ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത് വലിയൊരളവിൽ വർദ്ധിച്ചിരിക്കുന്നു.
കിഴക്കൻ തുർക്കിസ്ഥാൻ ഇപ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നുണ്ട്. എന്നാൽ, ഉരുക്കുമുഷ്ടികൾ കൊണ്ട് അവരെ അടിച്ചമർത്തുന്ന ചൈന, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നേരിയ തോതിൽ അനുകൂലിക്കുന്നവരെ പോലും തീവ്രവാദികളും വിഘടനവാദികളും ഭീകരരുമായി പ്രഖ്യാപിക്കുകയാണ്. അങ്ങനെ സ്വാതന്ത്ര്യം എന്ന ബോധം മുളയിലെ തന്നെ തള്ളിക്കളയാൻ കഴിഞ്ഞ ഏഴു ദശാബ്ദമായി ചൈന വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നുമില്ലെങ്കിലും, വേൾഡ് ഉയിഗുർ കോൺഗ്രസിനെ അടക്കം തീവ്രവാദ സംഘടനയാണ് ചൈന കാണുന്നത്. എന്നാൽ, ജർമനിയും അമേരിക്കയും ഈ സംഘടനയുടെ വാദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
തുർക്ക്മെനിസ്ഥാന്റെ വിദൂര നിയന്ത്രിത ഭരണകൂടത്തിലെ പ്രസിഡണ്ട് ആയ ഗുലാം ഉസ്മാൻ, ചൈനയുടെ അക്രമങ്ങളും നരവേട്ടകളും മനുഷ്യാവകാശലംഘനങ്ങളും ലോകത്തോട് വിളിച്ചു പറയാറുണ്ട്. അവികസിത രാഷ്ട്രങ്ങൾ ചൈനയുടെ കടം സഹായമായി സ്വീകരിക്കുമ്പോൾ, അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതും ഉസ്മാനാണ്. “സൂക്ഷിക്കുക തിരിച്ചടച്ചില്ലെങ്കിൽ, നിങ്ങളുടെ മണ്ണ് ചൈന പിടിച്ചെടുക്കുമെന്ന് ” അദ്ദേഹം ചെറു രാഷ്ട്രങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.
ഉയിഗുറുകൾ, ടാർടാറുകൾ, കസാക്കുകൾ, കിർഗുകൾ, ഉസ്ബെക്കുകൾ എന്നിവരടക്കം ആകെ മൊത്തം 30 ലക്ഷം പേരെ ഇക്കണ്ട കാലത്തിനിടയ്ക്ക് ചൈന വംശഹത്യ ചെയ്തുവെന്നത്, മനുഷ്യരാശിക്ക് നേരെ പല്ലിളിച്ചു കൊണ്ട് നിൽക്കുന്ന സത്യമാണ്.നിലവിൽ, സർവ്വ നിയമങ്ങളും ലംഘിച്ചു കൊണ്ട് ഇന്ത്യൻ നിയന്ത്രണ രേഖയിലും ജപ്പാനോടും ചൈന നടത്തുന്ന അക്രമങ്ങൾ, ചൈനയ്ക്കെതിരെ കർശനമായ നിലപാടെടുക്കാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ പോലെയുള്ള ശക്തമായ സംഘടനകളുടെ ഇടപെടലോടെ, ചൈനീസ് വ്യാളിയെ നിയന്ത്രിക്കാൻ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
Discussion about this post