തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. വനിതാ പ്രവർത്തകയുടെ പരാതിയിൽ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് നടപടി. കൃഷ്ണൻകുട്ടിയെ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് തരം താഴ്ത്തിയത്.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നല്‍കിയിരുന്നു.
ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടൽ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കൃഷ്ണൻകുട്ടിയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു.
Discussion about this post