തിരുവനന്തപുരം: ബംഗളൂരുമയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ ഇടപെടാൻ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധർ. കമ്മീഷന്റെ ഇടപെടൽ കേസിൽ ബിനീഷിന് തിരിച്ചടിയാവാനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ, സാമീപ്യമോ നിഷേധിച്ചെന്ന് പരാതിപ്പെടാൻ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളൂ. പരാതി നൽകേണ്ടത് ഇ.ഡിക്കാണ്. മറ്റാരെങ്കിലും നൽകിയ പരാതിയുമായി ബാലാവകാശ കമ്മിഷൻ എത്തുന്നത് നിയമപരമായി തെറ്റാണ്. ഇ.ഡി ഉദ്യോഗസ്ഥർ അസി.ഡയറക്ടർക്ക് നൽകുന്ന 17എ ഓൺ ആക്ഷൻ റിപ്പോർട്ടിൽ ഇത് പരാമർശിച്ചാൽ സെർച്ചിനെ തടസപ്പെടുത്താൻ ശ്രമിച്ചതിന് ബാലാവകാശ കമ്മിഷൻ വിചാരണ നേരിടേണ്ടിവരുമെന്നാണ് നിയമവിദ്ഗധരുടെ വിലയിരുത്തൽ.
ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ലോക്കൽ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകൻ അജയകുമാർ പറഞ്ഞു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആർക്കും പുറത്തേക്ക് പോകാനാവില്ല. വീട്ടിൽ നിന്ന് പർസ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തെന്ന് രേഖപ്പെടുത്തിയ ഫോറം 2-ൽ വീട്ടുകാർ ഒപ്പിടാതിരുന്നാൽ പ്രതിക്ക് എതിരായി തീരും. വസ്തുക്കൾ വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാർ ഒപ്പിട്ടില്ലെങ്കിൽ ഇ.ഡി ടീമിലില്ലാത്ത ഒന്നോ രണ്ടോ പേർ ഒപ്പിട്ടാൽ മതി. കണ്ടെടുത്തത് വീട്ടിൽ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ്. വീട്ടിലെ സംഭവങ്ങൾ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിൻ വിൽഫ്രഡും അഭിപ്രായപ്പെട്ടു. സാധനങ്ങളുടെ പട്ടികയിൽ ഒപ്പിടാതിരുന്നാൽ, എതിർ വിശദീകരണം വിചാരണവേളയിൽ നൽകാനുള്ള സാദ്ധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാൽ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാൻ ബാലാവകാശ കമ്മിഷനും പൊലീസിനും കഴിയില്ല.
സെർച്ച് നടത്തുമ്പോൾ നടപടികൾ പാലിച്ചിട്ടുണ്ടെങ്കിൽ എൻഫോഴ്സ്മെന്റിനെ ഒന്നും ചെയ്യാൻ പൊലീസിനോ മറ്റാർക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധൻ ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞു.
Discussion about this post