മലപ്പുറം: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തി തിരൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍. താനൂര്‍ എം.എല്‍.എ സി. മമ്മൂട്ടി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരൂര്‍ എം.എല്‍.എ. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടന്നും ആണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
മുസ്ലിം ലീഗ് എം.എല്‍.എ സി. മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സ്വതന്ത്ര എം.എല്‍.എ ആയ അബ്ദുറഹ്മാന്‍ ഈ പരാമര്‍ശം നടത്തിയത്.
പരാമര്‍ശത്തിന് എതിരെ സി മമ്മൂട്ടി എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. ഒരു ജനവിഭാഗത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന പരാമര്‍ശമാണ് തിരൂര്‍ എം.എല്‍.എ നടത്തിയതെന്നും ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
വിവിധ ആദിവാസി സംഘടനകള്‍ വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിക്കുകയും എംഎൽഎയ്ക്കെതിരെ പരാതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. എം.എല്‍.എ വി. അബ്ദുറഹ്മാന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post