ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലുള്ള സമയ്പുർ ബാദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സീമ ഠാക്ക കണ്ടെത്തിയത് കാണാതായ 76 കുട്ടികളെ. 5 വർഷം മുമ്പ് കാണാതായ 7 വയസ്സുകാരനെ തേടി ബംഗാളിലെ രണ്ടു നദികളാണ് സാഹസികമായി സീമ മുറിച്ചു കടന്നത്.
സീമയുടെ മികവുറ്റ പ്രവർത്തനത്തിനുള്ള അംഗീകാരമായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി അധികൃതർ പ്രമോഷൻ നൽകിയിട്ടുണ്ട്. കാണാതാവുന്ന 14 വയസ്സിൽ താഴെയുള്ള അമ്പതോ അതിലധികമോ കുട്ടികളെ ഒരുവർഷത്തിനുള്ളിൽ കണ്ടെത്തുന്ന കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനു നേരിട്ട് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതി ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവ 2020 ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതി പ്രകാരം നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥയാണ് സീമ. ഉത്തർപ്രദേശിലെ ഭാഗ്പത് സ്വദേശിനിയായ സീമ ഡൽഹിക്കു പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സീമയുടെ ഭർത്താവ് ഡൽഹിയിലുള്ള രോഹിണി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിളാണ്. എട്ടു വയസ്സുള്ള മകനുമുണ്ട്. 2006-ൽ കോൺസ്റ്റബിളായി ചേർന്ന സീമ അഞ്ചു വർഷത്തിനു ശേഷം വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഹെഡ് കോൺസ്റ്റബിളാവുകയായിരുന്നു.
Discussion about this post