ലക്‌നൗ: അനധികൃതമായി വഖഫ് വസ്തുവഹകൾ വില്പന നടത്തിയതിനു ഉത്തർപ്രദേശിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസിം റിസ്‌വിക്കെതിരെ കേസെടുത്ത് സിബിഐ. ഇയാൾക്കെതിരെ 2 എഫ്ഐആറുകളാണ് ചാർജ് ചെയ്തിട്ടുള്ളത്.
നേരത്തെ, ഷിയ സെൻട്രൽ വഖഫ് ബോർഡ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവയ്ക്കെതിരെ അനധികൃതമായി വഖഫ് വസ്തുവഹകൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന ആരോപണങ്ങളുയർന്നിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.
സിബിഐ കേസെടുത്തിരിക്കുന്നത് ലക്നൗവിലെ ഹസ്രത്ഗഞ്ജ് പോലീസ് സ്റ്റേഷനിലും പ്രയാഗ്രാജ് പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ്. വഖഫ് വസ്തുവഹകൾ അനധികൃതമായി വഖഫ് ബോർഡ് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗി സർക്കാരിന് ഇതിനോടകം തന്നെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്സിൻ റാസ പറഞ്ഞു.
കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മൊഹ്സിൻ റാസ വ്യക്തമാക്കി. മാത്രമല്ല, സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള മുൻ സർക്കാരുകൾ മുതിർന്ന മതനേതാക്കളുടെയോ സാമൂഹ്യ പ്രവർത്തകരുടെയോ നിർദ്ദേശങ്ങൾ ചെവിക്കൊള്ളാതെയിരുന്നതിനാൽ സംസ്ഥാന സർക്കാരിനു വൻ നഷ്ടമാണുണ്ടായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post