ഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ദേശീയ നേതാക്കളുടെ പ്രതികരണങ്ങൾ തുടരുന്നു. കേരള സർക്കാരിന്റെ ഈ തീരുമാനം ക്രൂരവും ഞെട്ടിക്കുന്നതുമാണെന്നും യെച്ചൂരി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നും മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം ചോദിച്ചു.
‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ് ‘; ട്വിറ്ററിൽ ചിദംബരം കുറിച്ചു.
Shocked by the law made by the LDF government of Kerala making a so-called ‘offensive’ post on social media punishable by 5 years in prison
— P. Chidambaram (@PChidambaram_IN) November 22, 2020
ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തേയും ചിദംബരം രൂക്ഷമായി വിമർശിച്ചു. അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും തന്നെ ഞെട്ടിച്ചുവെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംസ്ഥാന സർക്കാരിന്റെ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുകയാണ്. ഈ നിയമം പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. പൊലീസ് നിയമങ്ങളിൽ കേരള സർക്കാർ കൊണ്ടു വന്ന ഭേദഗതി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ’ ചെയ്തിരുന്നു.
Discussion about this post